
പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയുടെ അറസ്റ്റ്. പുല്ലാട് ആലുന്തറ സ്വദേശിയായ ശ്യാമയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയകുമാറാണ് ശ്യാമയെ കുത്തി കൊലപ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടിനായിരുന്നു ശ്യാമയെ ജയകുമാര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ശ്യാമയുടെ കുടല്‍ പുറത്ത് വന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ജയകുമാറിനെ തിരുവല്ലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോഴഞ്ചേരിയിലെ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ശ്യാമയെ വീട്ടിലെത്തിച്ചായിരുന്നു ജയകുമാർ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തേക്ക് ഓടി വന്ന ശ്യാമയുടെ പിതാവിനെയും പിതാവിന്റെ സഹോദരിയെയും ജയകുമാര്‍ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. കുത്തേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്യാമയെ മാത്രം രക്ഷിക്കാനായില്ല.
Content Highlights- Woman stabbed to death and her intestines removed; husband arrested