
കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബജ്‌രംഗ് ദള്ളിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി ദീപിക മുഖപ്രസംഗം. ബജ്‌രംഗ് ദൾ ഭീകരപ്രസ്ഥാനമെന്നും അക്രമം അഴിച്ചുവിട്ട ജ്യോതി ശർമ്മയ്ക്കെതിരെ ഒരു പെറ്റിക്കേസ് പോലും ഇല്ല എന്നും 'ദീപിക' വിമർശിക്കുന്നു. പാകിസ്ഥാനിൽ ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന അതേ സ്ഥിതിവിശേഷമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽ നിന്ന് നേരിടുന്നതെന്നും മതം പറഞ്ഞ് കൊലപ്പെടുത്തിയവരെ അതിർത്തി കടന്ന് നേരിട്ട രാജ്യം, അതിർത്തിക്കുള്ളിലെ വർഗീയവാദികൾക്ക് മുന്നിൽ പത്മാസനത്തിലിരിക്കുന്നുവെന്നും ദീപിക മുഖപ്രസംഗത്തിൽ രൂക്ഷമായി വിമർശിക്കുന്നു.
ന്യൂനപക്ഷങ്ങൾക്ക് നേരെ സംഘപരിവാർ സംഘടനകൾ അഴിച്ചിടുന്ന അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് 'ദീപിക'യുടെ വിമർശനം. ജ്യോതി ശർമയെ 'മത'മിളകിയ സ്ത്രീ എന്നാണ് 'ദീപിക' വിശേഷിപ്പിച്ചത്. ജ്യോതി ശർമക്കെതിരെ ഒരു പെറ്റിക്കേസ് പോലുമില്ല. നിരപരാധികളായ രണ്ട് കന്യാസ്ത്രീകൾ 52 തടവുകാർക്കൊപ്പം ജയിലിന്റെ തറയിൽ കിടത്തപ്പെട്ടു. ഇതാണ് സബ്കാ സാത്, സബ്കാ വികാസ് എന്നും 'ദീപിക' പരിഹസിക്കുന്നു.
രാജ്യത്തെ ന്യൂനപക്ഷങ്ങൾ തീവ്രഹിന്ദുത്വ സംഘടനകളിൽ നിന്ന് വലിയ ഭീഷണിയാണ് നേടിരുന്നതെന്നും മുഖപ്രസംഗം പറയുന്നു. ഗ്രഹാം സ്റ്റെയിൻസിനെതിരായ ആക്രമണം ചൂണ്ടിക്കാട്ടി ബജ്‌രംഗ്ദൾ എത്രയോ ആക്രമണങ്ങൾ ഇത്തരത്തിൽ ക്രൈസ്‌തവർക്കെതിരെ നടത്തിയിട്ടുണ്ടെന്ന് 'ദീപിക' പറയുന്നു. ഇവർക്ക് കാവൽ നിൽകുന്നത് തങ്ങളല്ലേ എന്ന് കേന്ദ്രം ഭരിക്കുന്നവർ ആത്മപരിധോധന നടത്തണമെന്നും വിമർശനമുണ്ട്. ഹിന്ദുത്വ ആൾകൂട്ടവിചാരണകളും ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർ രാജും ഇപ്പോഴും നിലനിൽക്കുന്നു കന്യാസ്ത്രീകളെ അകത്താക്കിയതും പുറത്തിറക്കിയതും ആരാണെന്ന് എല്ലാ ക്രിസ്ത്യാനികൾക്കും അറിയാം. ഇത് തുടങ്ങിയിട്ട് എത്ര നാളായി എന്നും അറിയാം. കിട്ടിയ അവസരം മുതലെടുത്ത് കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനും ക്രൈസ്തവ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനും ആവശ്യപ്പെട്ട് ചിലർ വന്നു. അവർ ഭരണഘടനയെന്ന് കരുതി എന്തോ ചിന്താധാര വായിച്ചിട്ടുണ്ടാകുമെന്നും 'ദീപിക' വിമർശിക്കുന്നു.
കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളം രാജ്യത്തിന് വലിയ സന്ദേശം നൽകി എന്നും മുഖപ്രസംഗത്തിലുണ്ട്. രാജ്യത്തിന്റെ മതേതര വീണ്ടെടുപ്പ് സാധ്യമാണ് എന്ന സന്ദേശം കേരളം നൽകി. വർഗീയതയ്ക്ക് മേൽ സാഹോദര്യത്തിന്റെ വിജയമാണത്. വർഗീയ കൂട്ടുകെട്ടുകൾക്ക് മേൽ മതേതരത്വം തെളിയിച്ച 10 ദിവസങ്ങളാണ് കടന്നുപോയത്. അതിന്റെ കൊടിപിച്ചത് കേരളമാണ് എന്നത് നിസാര കാര്യമല്ല. കേരളം കോർത്തെടുത്ത ജാതിമത - ഇടതുവലതു ഭേതമില്ലാത്ത ഈ മനുഷ്യച്ചങ്ങല പൊട്ടരുത് എന്നും 'ദീപിക' മുന്നറിയിപ്പ് നൽകുന്നു. ഇത് കേരളമെഴുതിയ മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറിയാണ് എന്നും ദീപിക മുഖപത്രം പ്രശംസിക്കുന്നു.
Content Highlights: Deepika editorial on malayali nuns arrest