
ഇടുക്കി: ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചതിൽ പ്രതികരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഇഡി അല്ല സിബിഐ വന്നാലും ഈ വിഷയത്തിൽ ഒറ്റ നിലപാടെ ഉള്ളൂവെന്ന് മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ പ്രേരിതമെന്നോ മാധ്യമസൃഷ്ടി എന്നോ പറഞ്ഞു ഒളിച്ചോടുകയോ ഒഴിഞ്ഞു മാറുകയോ ഇല്ല. ധീരതയോടെ നേരിടും. പോരാട്ടങ്ങൾ അവസാനിച്ചിട്ടില്ലെന്നും ശേഷം പിന്നാലെയെന്നുമാണ് മാത്യു കുഴൽനാടൻ കുറിച്ചത്.
സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയെ ഇന്ന് ഇഡി ചോദ്യം ചെയ്തിരുന്നു. സ്ഥലത്തിന്റെ മുൻ ഉടമയെയും ചോദ്യം ചെയ്തിരുന്നു. 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചതെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി നടപടി. കേസിൽ മാത്യു കുഴൽനാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്.
ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നായിരുന്നു വിജിലൻസ് എഫ്ഐആറിൽ പറഞ്ഞിരുന്നത്. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് ഒന്നാം പ്രതി. ഇടുക്കി ചിന്നക്കനാലിലെ 'കപ്പിത്താൻ റിസോർട്ട്' പ്രവർത്തിക്കുന്ന മാത്യുക്കുഴൽ നാടന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സർക്കാർ പുറമ്പോക്ക് ഭൂമിയടക്കം കയ്യേറി റിസോർട്ട് നിർമ്മിച്ചു എന്ന് കണ്ടെത്തുകയും തുടർന്ന് റവന്യൂ വകുപ്പും കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ നടപടികൾ തുടർന്നു വരുന്നതിനിടയിലാണ് കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ടും ഭൂമി ഇടപാട് നടത്തി എന്നുള്ളതായിരുന്നു അന്ന് വിജിലൻസിന്റെ കണ്ടെത്തൽ.
Content Highlights: Mathew Kuzhalnadan MLA reacting to the initiation of ED investigation