
കണ്ണൂർ: ക്രിമിനൽ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെയും പിണറായി വിജയനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സിപിഐഎമ്മിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള കണ്ണൂർ സെൻട്രൽ ജയിൽനിന്ന് പാർട്ടി അറിയാതെ ഈച്ച പോലും പുറത്തു കടക്കില്ലായെന്ന് ഇതിൻ്റെ ക്രെഡിറ്റും പിണറായി വിജയൻ വച്ചാൽ മതിയെന്നും സന്ദീപ് വാര്യർ കുറിപ്പിൽ പറയുന്നു.
'ഇടതുപക്ഷ സർക്കാരിൽ ഗോവിന്ദച്ചാമിക്കും ബെസ്‌റ്റി ഉണ്ടെന്നാണ് തോന്നുന്നത്. സിപിഐഎമ്മിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള കണ്ണൂർ സെൻട്രൽ ജയിൽനിന്ന് പാർട്ടി അറിയാതെ ഈച്ച പോലും പുറത്തു കടക്കില്ല. പിന്നെയല്ലേ ഗോവിന്ദച്ചാമി ഒറ്റക്കൈയും വെച്ച് സെല്ല് മുറിച്ച് നാലാൾ പൊക്കത്തിലുള്ള മതിലിൽ മുണ്ടുകൾ ചേർത്ത് കെട്ടി വടമുണ്ടാക്കി എറിഞ്ഞു പിടിപ്പിച്ച് വൈദ്യുതി വേലിയിൽ തട്ടാതെ ജയിൽ ചാടുന്നത്. ഇതിൻ്റെ ക്രെഡിറ്റും പിണറായി അങ്ങ് വെച്ചാൽ മതി.' സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് പുലർച്ചെ 1.15 നാണ് സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.
ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
Content Highlights- Sandeep varrier criticized state government over the jailbreak of Govindachamy