'വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്'; വിനായകനെതിരെ പൊലീസിൽ പരാതി

വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടൻ വിനായകനെതിരെ പൊലീസിൽ പരാതി

dot image

കൊച്ചി: വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടൻ വിനായകനെതിരെ പൊലീസിൽ പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫാണ് പരാതി നൽകിയത്. പോസ്റ്റിൽ മുൻ പ്രധാനമന്ത്രിമാർക്ക് നേരെയും പരാമർശം. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പരാതിയിൽ പറയുന്നു.

വിഎസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖർക്കെതിരേ അധിക്ഷേപ പരാമർശവുമായി നടൻ രം​ഗത്തെത്തിയിരുന്നു. തന്റെ ഔദ്യോ​ഗിക ഫേസ്ബുക്കിലൂടെയായിരുന്നു നടൻ അധിക്ഷേപ പരാമർശം നടത്തിയത്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ കരുണാകരൻ, ജോർജ് ഈഡൻ എന്നീ പേരുകൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നേരത്തെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോഴും അധിക്ഷേപവുമായ നടൻ രം​ഗത്തെത്തിയിരുന്നു. അതേ സമയം, ഇന്നലെ വി എസിന് അന്ത്യാഭിവാദ്യവുമായി നടന്‍ രംഗത്തെത്തിയിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു വിനായകന്‍ വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി എസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു വിനായകനും ജനകീയ കൂട്ടായ്മയിലെ മറ്റ് അംഗംങ്ങളും വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. കൊമ്രേഡ് വി എസ് അച്യുതാനന്ദന്‍ എന്ന് ഇംഗ്ലീഷിലും കണ്ണേ കരളേ എന്ന് മലയാളത്തിലും എഴുതിയ വിഎസിന്റെ ചിത്രമുള്‍പ്പെടെയുളള ഫ്ളക്സില്‍ ഇവര്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവരികയും സംഭവം വാര്‍ത്തയാകുകയും ചെയ്തതിന് പിന്നാലെയായിരുന്നു വിനായകനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്രമണം.

ഉമ്മന്‍ചാണ്ടി മരണപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ വിനായകന്‍ പങ്കുവെച്ച വീഡിയോയിലെ പരാമര്‍ശമായിരുന്നു വിവാദമായത്. 'ആരാണ് ഉമ്മന്‍ ചാണ്ടി. എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ. പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ചാണ്ടി ചത്തു. അതിന് ഞങ്ങള്‍ എന്ത് ചെയ്യണം. എന്റെ അച്ഛന്‍ ചത്തു. നിങ്ങളുടെ അച്ഛനും ചത്തു. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കുണാകരന്റെ കാര്യം നോക്കിയാല്‍ നമുക്കറിയില്ലെ ഇയാള്‍ ആരാണെന്ന്' എന്നായിരുന്നു വിനായകന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്നു. വിനായകനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിനായകനെതിരെ കേസെടുത്തെങ്കിലും ഉമ്മന്‍ചാണ്ടിയുടെ കുടുംബം പിന്തുണച്ചിരുന്നില്ല.

Content Highlights: Police Complaint Against Actor Vinayakan

dot image
To advertise here,contact us
dot image