ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ജീവിച്ചിരുന്ന ഇതിഹാസം: നൂറ്റാണ്ടിൻ്റെ വിപ്ലവ വീര്യത്തിന് വിട: എം എം മണി

'സാമൂഹിക പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് വി എസ്'

dot image

ഇടുക്കി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം മുതിർന്ന നേതാവ് എം എം മണി. വി എസ് അച്യുതാനന്ദന്റെ വിയോഗം അത്യന്തം വേദനയുണ്ടാക്കുന്നതാണെന്നും ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ജീവിച്ചിരുന്ന ഇതിഹാസമായിരുന്നു വി എസെന്നും എം എം മണി പറഞ്ഞു.

സാമൂഹിക പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് വി എസ്. ആയിരക്കണക്കിന് പോരാട്ടങ്ങള്‍ക്കും വി എസ് നേതൃത്വം നല്‍കി. അധ്വാനിക്കുന്ന ജനതയ്‌ക്കൊപ്പം നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും എം എം മണി പറഞ്ഞു. 'നൂറ്റാണ്ടിൻ്റെ വിപ്ലവ വീര്യത്തിന് വിട' എന്ന് കുറിച്ച് കൊണ്ട് അദ്ദേഹം ഫേസ്ബുക്കിലും പോസ്റ്റ് പങ്കുവെച്ചു.

ഇന്ന് ഉച്ചയ്ക്ക് 3. 20 നാണ് വി എസ് അച്യുതാനന്ദൻ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം.

കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

Content Highlights- M M Mani on V S Achuthanandan's Death

dot image
To advertise here,contact us
dot image