

ആലപ്പുഴ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്നറിയിപ്പുമായി മുൻ സിപിഐഎം നേതാവും അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്ത ജി സുധാകരൻ.
കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നുമാണ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍ പറഞ്ഞത്. ഇ വി ശ്രീധരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ജി സുധാകരൻ ഇക്കാര്യം പറഞ്ഞത്. നിരവധി ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലുണ്ടെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.
സിപിഐഎം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. മത്സരിക്കണം എന്ന് പറയുന്നത് തന്റെ അവകാശമാണ്. താന്‍ എവിടെയും പോയിട്ടില്ല, സ്വതന്ത്രനായി നില്‍ക്കുകയാണ്. തന്നെ സഹായിച്ച കോണ്‍ഗ്രസിനോട് തനിക്കെന്നും നന്ദിയുണ്ടാകുമെന്നും ജി സുധാകരന്‍ പറഞ്ഞു.
അതേസമയം, കേരളം നമ്പര്‍ വണ്‍ എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിക്കുന്നതെന്നും പരസ്പര സ്‌നേഹത്തില്‍ കേരളം നമ്പര്‍ പൂജ്യമാണെന്നും ജി സുധാകരൻ വിമർശിച്ചു. സാധാരണക്കാരന് കേരളത്തില്‍ പരിഗണനയില്ല. ലോകത്ത് ഒരിടത്തും കേരളത്തിലെ പോലെ സാമൂഹ്യ കൊലകള്‍ നടക്കുന്നില്ല. ക്രിമിനല്‍ മനോഭാവമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ കടന്നുകയറിയത്. അവരുടെ പേരുകള്‍ പറയുന്നില്ലെന്നും പൊളിറ്റിക്കല്‍ ക്രിമിനലിസമാണ് നടക്കുന്നതെന്നും സിപിഐഎമ്മിനെ ലക്ഷ്യംവെച്ച് ജി സുധാകരൻ കുറ്റപ്പെടുത്തി
താനോ രമേശ് ചെന്നിത്തലയോ പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൊണ്ടുനടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ കേന്ദ്ര സേനയെ കൊണ്ടുവരേണ്ടിവന്നു. ഒരു സീറ്റിന് വേണ്ടി പോളിങ് ബൂത്തില്‍ സംഘര്‍ഷത്തിന് പദ്ധതിയിട്ടു. വോട്ട് എണ്ണുമ്പോഴും ഇക്കാര്യം സൂക്ഷിക്കണമെന്നും യന്ത്രത്തില്‍ നിന്ന് എണ്ണിയെടുക്കുന്നത് ഉദ്യോഗസ്ഥര്‍ മാറ്റിയെഴുതുമെന്നും അദ്ദേഹം ആരോപിച്ചു. കൗണ്ടിങ് ഓഫീസര്‍മാര്‍ രാഷ്ട്രീയമുള്ളവരാണ്. കളക്ടര്‍മാര്‍ ഇതിന് വഴങ്ങി രാഷ്ട്രീയം കാണിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെ ജയിക്കുന്നത് ജയമല്ലെന്നും ജി സുധാകരൻ പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരെയും സുധാകരൻ രംഗത്തെത്തി. എച്ച് സലാം ഇനിയും ഭ്രാന്ത് പിടിച്ച് നടക്കുകയാണോയെന്ന് സുധാകരൻ ചോദിച്ചു. സലാമിന് തോൽക്കുമെന്ന് മനസിലായി. സലാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. തനിക്കെതിരെ തെളിവ് പുറത്തുവിടാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടതില്ല. കോടതി സലാമിന്റെ പോക്കറ്റിലിരിക്കുന്ന കളിപ്പാട്ടമല്ലെന്നും ജി സുധാകരൻ പറഞ്ഞു.
അതിനിടെ ജി സുധാകരന്‍ അഴിമതിരഹിത മന്ത്രിയായിരുന്നെന്ന് രമേശ് ചെന്നിത്തല പുകഴ്ത്തി. ശാസിക്കേണ്ട ഉദ്യോഗസ്ഥരെ സുധാകരന്‍ ശാസിച്ചു. പൊതുമരാമത്ത് വകുപ്പില്‍ മുഖം നോക്കാതെ നടപടിയെടുത്തു. വളരെ അപൂര്‍വമായി മാത്രം കാണുന്നതാണിത്. അടിസ്ഥാനപരമായ സ്‌നേഹവും സൗഹൃദവും എല്ലാക്കാലവും സുധാകരനുമായുണ്ടായി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വം മറക്കാന്‍ കഴിയില്ല. ആ ഓര്‍മയിൽ ആദര്‍ശശുദ്ധിയോടെ സുധാകരന്‍ പ്രവര്‍ത്തിച്ചുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കേരളമെല്ലാം തോറ്റാലും അമ്പലപ്പുഴ ജയിക്കണമെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ഭാര്യ എത്ര വലിയ സഖാവാണെങ്കിലും സ്ഥാനാര്‍ത്ഥിയാക്കരുതായിരുന്നു. സിപിഐഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപഭ്രംശം ഇക്കുറി കണ്ടു. ഒരു പാര്‍ട്ടി സെക്രട്ടറിയും ഇതുവരെ ഭാര്യയെ സ്ഥാനാര്‍ത്ഥി ആക്കിയിട്ടില്ല. സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരുന്ന ആളല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജി സുധാകരന് യുഡിഎഫ് അങ്ങോട്ട് പിന്തുണ നല്‍കി. എല്ലാ പാര്‍ട്ടിക്കാരും സുധാകരന് വോട്ട് ചെയ്തു. ജനങ്ങളുടെ സ്ഥാനാര്‍ത്ഥിയായി സുധാകരന്‍ മത്സരിച്ചു. എംഎല്‍എയാകാനല്ല, പ്രതിഷേധം അറിയിക്കാനാണ് സുധാകരന്‍ മത്സരിച്ചത്. മുഖ്യമന്ത്രിക്ക് 80 വയസ് കഴിഞ്ഞാലും മത്സരിക്കാം. തീച്ചൂളയില്‍ക്കൂടി കടന്നുവന്ന സുധാകരന് മത്സരിക്കാന്‍ കഴിയില്ലത്രെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്നുമുതലാണ് പ്രായപരിധി വന്നതെന്നും ചെന്നിത്തല ചോദിച്ചു. സി പി ജോണ്‍ ഏറ്റവും സാധ്യതകള്‍ ഉണ്ടായിരുന്ന നേതാവാണ്. സിപി ജോണ്‍ നിയമസഭയിലെത്തണം എന്നത് യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Content Highlights: G Sudhakaran commented that the Congress party is facing a crisis while Ramesh Chennithala was on stage during an event