
കോഴിക്കോട്: വേങ്ങര സ്വദേശി മുഹമ്മദാലിയുടെ ഇരട്ടകൊലപാതക വെളിപ്പെടുത്തലിൽ അന്വേഷണം ശക്തമാക്കാൻ പൊലീസ്. വെള്ളയിൽ ബീച്ചിൽ വെച്ചുനടത്തിയ കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ പൊലീസ് ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. കൂടരഞ്ഞിയിൽ നടത്തിയ കൊലപാതകത്തിൽ ഇരിട്ടിയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന കാര്യത്തിൽ പൊലീസിന് സംശയം നിലനിൽക്കെ, 2015ൽ പലയിടങ്ങളിലായി മാനസിക പ്രയാസങ്ങൾക്ക് മുഹമ്മദാലി ചികിത്സ തേടിയതായും പൊലീസിന് വിവരം ലഭിച്ചു.
1986ല്‍ കൂടരഞ്ഞിയിലും 1989ൽ വെള്ളയിൽ ബീച്ചിൽ വെച്ചും താൻ കൊലപാതകങ്ങൾ നടത്തി എന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ. ഇതോടെ മൂന്ന് വർഷങ്ങൾക്കിടെ രണ്ട് കൊലപാതകങ്ങൾ ഇയാൾ നടത്തിയെന്നാണ് പൊലീസ് നിഗമനം. എന്നാൽ കൊലപാതകങ്ങൾ നടന്ന് വർഷങ്ങൾ പിന്നിട്ടതും ആരാണ് മരിച്ചതെന്ന് കണ്ടെത്താൻ സാധിക്കാത്തതും പൊലീസിന് മുൻപിൽ ഒരു വെല്ലുവിളിയായി നിൽക്കുകയാണ്.
രണ്ട് കൊലപാതകങ്ങൾക്കും ആകെയുള്ള ഒരു തെളിവ് പഴയ പത്രവാർത്തകളാണ്. വെള്ളയിൽ ബീച്ചിൽ നടത്തിയ കൊലപാതകത്തെക്കുറിച്ചുള്ള പഴയകാല വാർത്ത പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല, അതേ വർഷം നടക്കാവ് പൊലീസ് സ്റ്റേഷനിൽ ബീച്ചിലെ കൊലപാതകത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. കൃത്യത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നുവെന്നും എന്നാൽ അയാളെ പിന്നീട് കണ്ടില്ലെന്നുമാണ് മുഹമ്മദാലി പൊലീസിനോട് പറഞ്ഞത്.
ജൂൺ അഞ്ചിനാണ് മുഹമ്മദാലി വേങ്ങര പൊലീസിന് മുൻപാകെ കീഴടങ്ങി കൂടരഞ്ഞിയിലെ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. തന്നെ ആക്രമിക്കാൻ ശ്രമിച്ചയാളെ ചവിട്ടിയെന്നും അയാൾ സമീപത്തെ തോട്ടിൽ വീണ് മരിച്ചുവെന്നുമാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. പിന്നീട് പത്രവാർത്തകളിലൂടെ ലഭിച്ച സൂചനകൾ വെച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ടപോയത്. പിന്നീടായിരുന്നു വേളയിൽ ബീച്ചിലെ കൊലപാതകത്തിന്റെ വെളിപ്പെടുത്തൽ.
Content Highlights: Police forms crime squad at twin murder confession by muhammadali