'അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തൻ, എല്ലാ കാര്യങ്ങളും തുറന്നുപറയും'; ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്രണ്ടും പ്രിൻസിപ്പലും അഡ്മിനിസ്ട്രേഷന്റെ ബാലപാഠങ്ങൾ പോലും അറിയാത്തവരെന്നും ഡോ. ഹാരിസ് ആരോപിച്ചു

dot image

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതിൽ താൻ തൃപ്തനെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. എല്ലാകാര്യങ്ങളും താൻ സമിതിക്ക് മുൻപാകെ പറയും. തനിക്ക് പല ആളുകളിൽ നിന്നും പിന്തുണ ലഭിച്ചെന്നും പ്രശ്നം അടിയന്തിരമായി പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും ഡോ. ഹാരിസ് വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്രണ്ടും പ്രിൻസിപ്പലും അഡ്മിനിസ്ട്രേഷന്റെ ബാലപാഠങ്ങൾ പോലും അറിയാത്തവരെന്നും ഡോ. ഹാരിസ് ആരോപിച്ചു. അതിനാൽ തീരുമാനങ്ങൾ എടുക്കാൻ അവർക്ക് ഭയവും പരിമിതികളും ഉണ്ടാകും. ശസ്ത്രക്രിയക്കായി രോഗികൾ ഇപ്പോഴും കാത്തിരിക്കുകയാണ്. ഇന്നുതന്നെ ഉപകരണങ്ങൾ എത്തിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു.

ഡോ. ഹാരിസ് ആരോപിച്ച ഉപകരണക്ഷാമം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് നാലംഗ സമിതിയെ നിയമിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ബി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞത്. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറയ്ക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ലെന്നും ഹാരിസ് പറഞ്ഞിരുന്നു.

പിന്നാലെ ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഹാരിസിന്റെ പോസ്റ്റുമായി ബന്ധപ്പെട്ട് സമഗ്രമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളങ്കമറ്റ ഡോക്ടറാണ് ഹാരിസ് ചിറയ്ക്കലെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കൈക്കൂലി വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. അദ്ദേഹം ഉന്നയിച്ചത് ഒരു സിസ്റ്റത്തിന്റെ പ്രശ്നമാണെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

ഡോ. ഹാരിസ് ചിറയ്ക്കലിന് പിന്തുണയുമായി കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനും (കെജിഎംസിടിഎ) രംഗത്തെത്തിയിരുന്നു. ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയത് മെഡിക്കല്‍ കോളേജിലെ സാഹചര്യമാണെന്ന് കെജിഎംസിടിഎ അംഗം ഡോ. പി ജി ഹരിപ്രസാദ് അഭിപ്രായപ്പെട്ടു. 'കെജിഎംസിടിഎ ഡോ. ഹാരിസിനൊപ്പമാണ്. സിസ്റ്റം നന്നാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഹാരിസിന് രാഷ്ട്രീയ ലക്ഷ്യമില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുത്താല്‍ ശക്തമായി പ്രതികരിക്കും. എന്തുവില കൊടുത്തും ഹാരിസിനെ സംരക്ഷിക്കുമെന്നും ഡോ. പി ജി ഹരിപ്രസാദ് വ്യക്തമാക്കിയിരുന്നു.

Content Highlights: Haris chirakkal says he will say his stand with investigation team

dot image
To advertise here,contact us
dot image