
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് നിർത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. 'നിലമ്പൂരിൽ സിപിഐ (എം) ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ നിർത്തി, പാർട്ടി ചിഹ്നത്തിൽ വോട്ട് തേടി. കോൺഗ്രസിനും ലീഗിനും ദീർഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിത്. ഒരു പരാജയവും അന്തിമമല്ല. മികച്ച പോരാട്ടം നടത്തിയ സഖാവ് എം സ്വരാജിനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ'. - വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമാക്കി വികസിപ്പിക്കാൻ എല്‍ഡിഎഫിന് സാധിച്ചെന്ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ശേഷം ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ശ്രമിച്ചത് എന്നും ഈ പാഠത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ' തിരഞ്ഞെടുപ്പ് ഫലം സൂക്ഷമമായി പരിശോധിക്കും. പ്രതീക്ഷയ്ക്കനുസരിച്ച് ഉയര്‍ന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. വിവാദങ്ങൾക്കൊന്നിലും പിടികൊതുത്തിട്ടില്ല. തിരഞ്ഞെടുപ്പിൽ ഒരു വര്‍ഗീയവാദിയുടേയും വോട്ട് തേടിയിട്ടുമില്ല' .-എം സ്വരാജ് പറഞ്ഞു.
സ്വന്തം പഞ്ചായത്തില്‍ പിന്നില്‍ പോയതിനോടും എം സ്വരാജ് പ്രതികരിച്ചു. ഇത്തരം ആരോപണങ്ങളിലൊന്നും കാര്യമില്ലെന്നും. രാഹുല്‍ ഗാന്ധി ജന്മനാട്ടില്‍ തോറ്റിട്ടല്ലേ ഇവിടെ വന്ന് ജയിച്ചത് എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള വാദങ്ങളെല്ലാം അരാഷ്ട്രീയമാണെന്നും എം സ്വരാജ് വ്യക്തമാക്കി.
Content Highlights: CPIM has fielded the best candidate': V Sivankutty