
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സമയം നീട്ടി നൽകി. ഇത് പ്രകാരം ഈ മാസം 27ന് ഹാജരാകാനാണ് പൊലീസ് നിർദേശം. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ തീരുമാനിച്ചിരുന്നത്. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. പിന്നാലെയായിരുന്നു പൊലീസ് മൂവര്‍ക്കും നോട്ടീസ് അയച്ചിരുന്നത്.
ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി. എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേർക്കപ്പെട്ട നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് നിര്‍മാതാക്കളുടെ വാദം.
Content Highlights: Manjummal Boys financial fraud case. Soubin Shahir will not appear today