ഞങ്ങളുടെ പാർട്ടി കോൺഗ്രസാണ്, യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹം; വി വി പ്രകാശിന്റെ കുടുംബം

നിലപാടിലൊരു മാറ്റവുമില്ലെന്നും മരണം വരെയും യുഡിഎഫ് ആയിരിക്കുമെന്നും വിവി പ്രകാശിന്റെ ഭാര്യ സ്മിത പ്രതികരിച്ചു

dot image

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി അന്തരിച്ച മുൻ ഡിസിസി പ്രസിഡന്‍റും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. വൈകാരികമായ നിമിഷമാണെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഫലം വരുന്നതിന് മൂന്ന് ദിവസം മുമ്പാണ് അച്ഛൻ മരിച്ചതെന്നും മകൾ നന്ദന മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പെന്ന് കേൾക്കുമ്പോൾ അച്ഛനെയാണ് ഓർമവരുന്നത്. അതുകൊണ്ടാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തങ്ങളുടെ പാർട്ടി കോൺഗ്രസ് ആണെന്നും അതുകൊണ്ട് യുഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹമെന്നും നന്ദന കൂട്ടിച്ചേർത്തു. നിലപാടിലൊരു മാറ്റവുമില്ലെന്നും മരണം വരെയും യുഡിഎഫ് ആയിരിക്കുമെന്നും വിവി പ്രകാശിന്റെ ഭാര്യ സ്മിതയും പ്രതികരിച്ചു.

'അച്ഛന്‍ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്…Miss you Acha', എന്ന കുറിപ്പോടെ നന്ദന ഇന്ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനെ പിന്നാലെ നന്ദന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 'ജീവിച്ചു മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്' എന്നായിരുന്നു നന്ദന അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വി വി പ്രകാശിന്റെ വീട് സന്ദർശിക്കാത്തത് പ്രചാരണത്തിലുടനീളം എൽഡിഎഫ് ആയുധമാക്കിയിരുന്നു. എന്നാൽ ഷൗക്കത്ത് എന്തിനാണ് പ്രകാശിന്റെ വീട് സന്ദർശിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചത്.

അതേസമയം, കഴിഞ്ഞദിവസം എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് വി വി പ്രകാശിന്റെ വീട്ടിലെത്തിയിരുന്നു. തന്റെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും സൗഹൃദം പുതുക്കാനായി പോയതെന്നുമായിരുന്നു സ്വരാജ് പ്രതികരിച്ചത്. നിലമ്പൂരിലെ സ്വതന്ത്രസ്ഥാനാർത്ഥി പി വി അൻവറും പ്രകാശിന്റെ വീട് സന്ദർശിച്ചിരുന്നു. സ്വരാജിന്റെ സന്ദർശനത്തെക്കുറിച്ച് അറിയില്ലെന്നും പരമാവധി ആളുകളെ കാണാനാണ് താൻ ശ്രമിക്കുന്നതെന്നും ആര്യാടൻ ഷൗക്കത്തും പ്രതികരിച്ചിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും മത്സരിച്ച വി വി പ്രകാശ് പരാജയപ്പെടുകയായിരുന്നു. പരാജയത്തിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരാണെന്നും പിന്നിൽ ആര്യാടൻ ഷൗക്കത്താണെന്നും ആരോപണം ഉയർന്നിരുന്നു.

Content Highlights: VV Prakash's family casts their votes on nilambur by election

dot image
To advertise here,contact us
dot image