
മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ് ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ് ജെൻഡർമാരുമുണ്ട്. 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ് വോട്ടെണ്ണൽ. ഇടതു മുന്നണിയ്ക്കായി സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥിയായി പി വി അൻവർ, എൻഡിഎ സ്ഥാനാർത്ഥിയായി അഡ്വ.മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
നിലമ്പൂരിൽ ഇതുവരെ 21.25 ശതമാനം പോളിംഗ്
അഡ്വ. മോഹൻ ജോർജ് വോട്ട് രേഖപ്പെടുത്തി
നിലമ്പൂരിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ മോഹൻ ജോർജ് വോട്ട് രേഖപ്പെടുത്തി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യരണ്ട് തിരഞ്ഞെടുപ്പിൽ 13.15 ശതമാനം പോളിംഗ്
വി എസ് ജോയ് വോട്ട് രേഖപ്പെടുത്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്
ആര്യാടൻ ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തി. മാതാവിനും കുടുംബാംഗങ്ങൾക്കും ഒപ്പമെത്തിയാണ് ആര്യാടൻ ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തിയത്.
വഴിക്കടവ് പഞ്ചായത്തിലെ എല്ലാ ബൂത്തിലും പ്രശ്നങ്ങൾ പരിഹരിച്ചു
വോട്ടിംഗ് മെഷീന് തകരാർ സംഭവിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ട വഴിക്കടവ് പഞ്ചായത്തിലെ മൂന്ന് ബൂത്തുകളിൽ പോളിംഗ് ആരംഭിച്ചു. പുതിയ വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. 2, 22, 35 പോളിംഗ് ബൂത്തുകളിലായിരുന്നു യന്ത്ര തകരാർ.
വഴിക്കടവ് 35-ാം നമ്പർ ബൂത്തിൽ പോളിംഗ് തുടങ്ങി
വോട്ടിംഗ് മെഷിനിലെ തകരാർ മൂലം വോട്ടിംഗ് തടസ്സപ്പെട്ട വഴിക്കടവിലെ 35-ാം നമ്പർ പോളിംഗ് ബൂത്തി വോട്ടെടുത്ത് ആരംഭിച്ചു. ഒരു മണിക്കൂറിലേറെ വൈകിയാണ് ഇവിടെ പോളിംഗ് ആരംഭിച്ചത്.
വനത്തിനകത്തെ ബൂത്തിൽ ഇതുവരെ 6 പേർ വോട്ട് രേഖപ്പെടുത്തി
വനത്തിനകത്തെ നെടുങ്കയം ബൂത്തിൽ ഇതുവരെ 6 പേർ വോട്ട് ചെയ്തു. ആകെ 471 വോട്ടർമാർക്കാണ് ഇവിടെ വോട്ടുള്ളത്.
വഴിക്കടവ് തണ്ണിക്കടവ് ബൂത്ത് നമ്പർ രണ്ടിൽ വോട്ടിംഗ് യന്ത്രം തകരാറിൽ
വഴിക്കടവ് തണ്ണിക്കടവ് ബൂത്ത് നമ്പർ രണ്ടിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിന് പിന്നാലെ പോളിംഗ് താൽക്കാലികമായി നിർത്തിവെച്ചു. വോട്ട് രേഖപ്പെടുത്തിയപ്പോൾ 2 സ്ഥാനാർത്ഥികളുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് പ്രകാശിച്ചതിനെ തുടർന്നാണ് പോളിംഗ് നിർത്തിവെച്ചത്.
യുഡിഎഫിന് മികച്ച വിജയം ഉണ്ടാകും: പി വി അബ്ദുൽ വഹാബ്
യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവും രാജ്യസഭാ എം പിയുമായ പി വി അബ്ദുൾ വഹാബ്. കേരളത്തിൻ്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും വഹാബ് വ്യക്തമാക്കി. പി വി അൻവർ കൂടുതൽ വോട്ട് പിടിച്ചാൽ യുഡിഎഫിന് കൂടുതൽ ഭൂരിപക്ഷമെന്ന് വ്യക്തമാക്കിയ വഹാബ് 15,000 മുതൽ 20000 വരെ വോട്ട് യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്നും വഹാബ് വ്യക്തമാക്കി. എം വി ഗോവിന്ദൻ്റെ ആർഎസ്എസ് പരാമർശത്തിലും വഹാബ് പ്രതികരിച്ചു. ആർഎസ്എസിനെ ഈ നിലയിൽ ആക്കിയതിന് സിപിഐഎമ്മിന് പങ്കുണ്ടെന്നും വഹാബ് കുറ്റപ്പെടുത്തി.
പി വി അബ്ദുൾ വഹാബ് വോട്ട് രേഖപ്പെടുത്തി
മുസ്ലിം ലീഗ് നേതാവും രാജ്യസഭാ എം പിയുമായി പി വി അബ്ദുൾ വഹാബ് വോട്ട് രേഖപ്പെടുത്തി.
വഴിക്കടവ് 35-ാം നമ്പർ ബൂത്തിൽ പോളിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല
വോട്ടിംഗ് മെഷീൻ തകരാറിലായ വഴിക്കടവ് 35-ാം നമ്പർ ബൂത്തിൽ ഇതുവരെ വോട്ടിംഗ് തുടങ്ങിയിട്ടില്ല. വോട്ടിങ് യന്ത്രത്തിൽ തീയതിയും സമയവും കാണിക്കുന്നില്ല. പോളിംഗ് ബൂത്തിന് പുറത്ത് വോട്ടർമാരുടെ നീണ്ടനിര.
എം സ്വരാജ് വോട്ട് രേഖപ്പെടുത്തി
നിലമ്പൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി 202-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. അച്ഛൻ മുരളീധരൻ നായർക്കൊപ്പം എത്തിയാണ് എം സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്.
വഴിക്കടവ് 35-ാം നമ്പർ ബൂത്തിൽ പോളിംഗ് മെഷീൻ തകരാർ
വഴിക്കടവ് പഞ്ചായത്തിലെ 35-ാം നമ്പർ ബൂത്തിൽ പോളിംഗ് മെഷീന് തകരാർ.
പോത്തുകൽ പഞ്ചായത്തിൽ മഴ
പോത്തുകൽ പഞ്ചായത്തിൽ മഴയെയും കൂസാതെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
മകൻ്റെ ജയം ഉറപ്പിച്ചു
മകൻ്റെ ജയം ഉറപ്പിച്ചെന്ന് സ്വരാജിൻ്റെ അച്ഛൻ മുരളീധരൻ നായർ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
ബൂത്തിലെ ആദ്യ വോട്ടറായി നിലമ്പൂർ ആയിഷ
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പേ ബൂത്തിലെത്തി ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ. നമുക്ക് ജയിക്കണ്ടെ എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ നിലമ്പൂർ ആയിഷയുടെ പ്രതികരണം.
നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി