പെരുമഴയിലും ചോരാത്ത ആവേശം; നിലമ്പൂരിൽ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം, ഇനി നിശബ്ദ പ്രചരണം

എന്താണ് നിലമ്പൂരിലെ ജനം ഉള്ളിൽ കൽപിച്ചുവെച്ചിരിക്കുന്നതെന്ന് 23-ന് അറിയാം

dot image

മലപ്പുറം: നിലമ്പൂരിൽ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം. പെരുമഴപെയ്തിട്ടും അവസാന ലാപ്പിൽ കരുത്തുകാട്ടിയാണ് മുന്നണികളുടെ പരസ്യപ്രചരണത്തിന് സമാപ്തിയായത്. ഇനി നിശബ്ദ പ്രചരണമാണ്. ശേഷം, പത്തൊമ്പതിന് നിലമ്പൂരിലെ വോട്ടർമാർ വിധിയെഴുതും.

എന്താണ് നിലമ്പൂരില ജനം ഉള്ളിൽ കൽപിച്ചുവെച്ചിരിക്കുന്നതെന്ന് 23-ന് അറിയാം. മണ്ഡലം ഇടതുമുന്നണി നിലനിർത്തുമോ അതോ ഐക്യജനാധിപത്യ മുന്നണി തിരിച്ചെടുക്കുമോ അതുമല്ലെങ്കിൽ അൻവർ ഈ തിരഞ്ഞെടുപ്പിൽ ഒറ്റയാനാകുമോ അതോ എൻഡിഎ വോട്ട് വിഹിതം വർദ്ധിപ്പിക്കുമോ, ഇതിനുള്ള ഉത്തരമാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി. പൊതുജനങ്ങളുടെ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.

വൈകിട്ട് മൂന്ന് മണിയോടെ പ്രവർത്തകർ പ്രചാരണം കൊഴുപ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, ഷാഫി പറമ്പിൽ എം പി, യുഡിഎഫ് എംഎൽഎമാർ എന്നിവർ അണിചേർന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനൊപ്പം രാമചന്ദ്രൻ കടന്നപ്പള്ളി ഉൾപ്പെടെ നേതാക്കൾ ഉണ്ടായിരുന്നു. പികെ കൃഷ്ണദാസ്, ബി ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജിനൊപ്പം ചേർന്നു. കൊട്ടിക്കലാശത്തിന് തിരശീലവീണപ്പോൾ സ്ഥാനാർത്ഥികളെല്ലാം തികഞ്ഞ വിജയപ്രതീക്ഷയിലാണ്.

യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണമെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം. പിണറായിസത്തിനെതിരായ പോരാട്ടത്തിലാണ് പി വി അൻവർ. കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിജെപി പ്രചരണം.

Content Highlights: Nilambur by election kottikkalaasam

dot image
To advertise here,contact us
dot image