
നിലമ്പൂര്‍: ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും റീല്‍സിലൂടെ സംവദിക്കുന്നതില്‍ തെറ്റില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. നേരിട്ടും അല്ലാതെയും ജനങ്ങളുമായി സംവദിക്കാം. റീല്‍സ് ആന്‍ഡ് റിയല്‍ എന്ന നിലയ്ക്ക് പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് പ്രതികരണം.
'ഞാനും റീല്‍സ് ഇടുന്നയാളാണ്. എല്ലാം വേണം. നേരിട്ടും അല്ലാതെയും സംവദിക്കണം. റീല്‍സ് ആന്‍ഡ് റിയല്‍ എന്നൊക്കെ പ്രചാരണം നടക്കുന്നുണ്ട്. അതൊന്നും ശരിയല്ല. എല്ലാവരും പ്രവര്‍ത്തിച്ചുതന്നെയാണ് പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. അതിലൊന്നും തെറ്റില്ല', എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. ഭൂരിപക്ഷം ജനം തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. താന്‍ 2600 ല്‍പരം വീടുകള്‍ കയറി. ഇത്തവണ മാത്രമാണ് വീട് കയറുന്നതിന്റെ എണ്ണം കണക്കാക്കിയത്. 25 വര്‍ഷമായി ഇത് ചെയ്യുന്നുണ്ട്. ഇച്ചിരി സ്പീഡ് കൂടുതലാ. വളരെ സ്‌നേഹത്തോടെയാണ് വീട്ടുകാര്‍ സ്വീകരിക്കുന്നത്. പോസ്റ്റീവ് പ്രതികരണമാണ്്നിലമ്പൂരില്‍ നിന്നും കിട്ടിയതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കേരളത്തിലെ പൊതുമനസാക്ഷി യുഡിഎഫിനൊപ്പമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ യുഡിഎഫാണ് ഇടപെടുന്നത്. എന്ത് പ്രശ്‌നം വന്നാലും രാഹുല്‍ ഗാന്ധി എംപി ഓടിവന്നിരുന്നു. മലയോര ജനതയും നിലമ്പൂരും യുഡിഎഫിനൊപ്പമാണ്. യാഥാര്‍ത്ഥ വിഷയം ചര്‍ച്ച ചെയ്താല്‍ തുറന്നുകാട്ടപ്പെടുമെന്ന് ഇടതുപക്ഷത്തിന് അറിയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അടുത്തതായി കേരളത്തിന് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാവും. അവര്‍ കെഎസ്‌യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നവരായിരിക്കും. അത് തന്നെയാണ് ഉമ്മന്‍ചാണ്ടി ശൈലിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Content Highlights: Nilambur election Chandy Oommen about reel sharing of social workers