
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ലിവിയ ജോസിനെ നാട്ടിലെത്തിച്ചു. ലിവിയയുടെ മൊഴി എടുത്ത ശേഷം കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുന്നതിൽ അന്വേഷണ സംഘം തീരുമാനമെടുക്കും. വിദേശത്തായിരുന്ന ലിവിയ ദുബൈയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു പൊലീസ് പിടിയിലാകുന്നത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ലിവിയ സഹോദരിയുടെ ഭർതൃമാതാവ് ഷീല സണ്ണിയെ സുഹൃത്തിൻ്റെ സഹായത്തോടെ വ്യാജ ലഹരിക്കേസിൽ കുടുക്കുകയായിരുന്നു. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ലിവിയ ദുബൈയിലേക്ക് പോവുകയായിരുന്നു.
2023 മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നു. എന്നാൽ ഷീലയിൽ നിന്ന് ലഭിച്ച വസ്തുക്കളുടെ രാസ പരിശോധന ഫലത്തിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല.
ഇതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. ഷീല സണ്ണിയും മരുമകൾ ലിവിയയുമായി കുടുംബതർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ ലിവിയയുടെ സുഹൃത്തായ മുഖ്യപ്രതി നാരായണദാസിൻ്റെ സഹായം തേടുകയായിരുന്നു. മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം എൻ നാരായണദാസിനെ ബാംഗ്ലൂരിൽ നിന്ന് നേരത്തെ പിടികൂടിയിരുന്നു.
ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍പ്പെടുത്തിയതിൽ ഗൂഢാലോചനക്കുറ്റമാണ് പ്രതി എംഎന്‍ നാരായണദാസിനെതിരെ എക്സൈസ് ചുമത്തിയത്. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ഹാന്‍ഡ് ബാഗിലും സ്‌കൂട്ടറിലും ലഹരി സ്റ്റാംപുണ്ടെന്നായിരുന്നു എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കിട്ടിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയില്‍ ലഹരി കണ്ടെത്തുകയും ഷീല സണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ 72 ദിവസമാണ് ഷീല സണ്ണി ജയിലില്‍ കിടന്നത്. പിന്നീട് രാസപരിശോധനയില്‍ സ്റ്റാംപില്‍ ലഹരിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെയാണ് കേസിൽ ഗൂഢാലോചന നടന്നതായുള്ള സംശയം ബലപ്പെട്ടത്. ഷീല സണ്ണിയുടെ മകൻ്റെ ഭാര്യയുടെ സഹോദരി ബെംഗളുരുവില്‍ വിദ്യാര്‍ഥിനിയായിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് യുവതിയുടെ അടുത്ത സുഹൃത്തായ നാരായണദാസ് ഷീല സണ്ണിയുടെ ബാഗിൽ വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് വെച്ചതും എക്സൈസിന് വിവരം കൈമാറിയതും. എക്സൈസ് ഇന്‍സ്പെക്ടർക്ക് ഇന്റര്‍നെറ്റ് കോളിലൂടെ ലഹരി സ്റ്റാംപിന്റെ വിവരങ്ങള്‍ കൈമാറിയത് എംഎന്‍ നാരായണദാസ് ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
Content Highlights: Livia Jose brought back to Kerala in connection with Sheela Sunny's drug case