'ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല, പരിചയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല, പക്ഷെ എൻ്റെ വോട്ട് സ്വരാജിന്'; ഷഹബാസ് അമൻ

എം സ്വരാജിനെ വിജയിപ്പിച്ചുകൊണ്ട് ഈ തിരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയമാനമുളള ഒന്നാക്കി മാറ്റാന്‍ കഴിയുമെന്നും ഷഹബാസ് അമന്‍ പറഞ്ഞു

dot image

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയുമായി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. നിലമ്പൂരില്‍ നടക്കുന്നത് കേരള രാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതിനിര്‍ണായകമായ മത്സരമാണെന്ന് കരുതുന്നില്ലെന്നും പാര്‍ട്ടികളുടെയും വ്യക്തികളുടെയും 'അഭിമാനം' അവിടെ വെല്ലുവിളിക്കപ്പെടുന്നുണ്ടെന്നും ഷഹബാസ് അമന്‍ പറഞ്ഞു. എം സ്വരാജിനെ വിജയിപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയമാനമുളള ഒന്നാക്കി മാറ്റാന്‍ കഴിയുമെന്നും ഈ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് സ്വരാജിനാണെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ച് മൂന്നാമതും തിരഞ്ഞെടുക്കപ്പെടാന്‍, സ്ത്രീകളും ദളിത് വിഭാഗങ്ങളും ആദിവാസികളും ഉയര്‍ത്തുന്ന വിഷയങ്ങളെ കരുണയില്ലാതെയോ, പ്രകോപനപരമായോ അവഗണനയോടെയോ സമീപിക്കാതിരുന്നാല്‍ മതിയെന്നും ഷഹബാസ് അമന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ഷഹബാസ് അമന്റെ പ്രതികരണം.

ജൂണ്‍ 19-നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23-നായിരിക്കും ഫലപ്രഖ്യാപനം. പി വി അന്‍വര്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എം സ്വരാജാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി. യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത്, ബിജെപിയുടെ അഡ്വ. മോഹന്‍ ജോര്‍ജ്ജ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഷഹബാസ് അമന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

നിലമ്പൂരിൽ നടക്കുന്നത് കേരളരാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതി നിർണ്ണായകമായ ഒരു മത്സരമാണ് എന്ന് കരുതുന്നില്ല. പാർട്ടികളുടെയും വ്യക്തികളുടെയും ‘അഭിമാനം’ അവിടെ നന്നായി വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്ന് മാത്രം. എങ്കിലും, എം.സ്വരാജിനെ ജയിപ്പിച്ചു കൊണ്ട് ഈ തെരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടർമാർക്ക് താരതമ്യേന കുറച്ച് കൂടി രാഷ്‌ടീയമാനമുള്ള ഒന്നാക്കി മാറ്റാൻ കഴിയും. ഇനി തിരിച്ചായാൽപ്പോലും നിലവിലുള്ള ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ച് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടാൻ, സ്ത്രീകളും ദളിത് വിഭാഗങ്ങളും ആദിവാസികളും ഉയർത്തുന്ന വിഷയങ്ങളെ കരുണയില്ലാതെയോ പ്രകോപനപരമായോ, അവഗണനയോടെയോ സമീപിക്കാതിരുന്നാൽ, വേറെ തടസ്സങ്ങളൊന്നുമുള്ളതായി തോന്നുന്നില്ല.

ഒറ്റ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. വെള്ളം കോരിയിട്ടില്ലെങ്കിലും കുടമിട്ടുടക്കരുത്! സ്വരാജുമായി യാതൊരു ബന്ധവുമില്ല. ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. ഇനി പരിചയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല. പക്ഷേ. ഈ തെരഞ്ഞെടുപ്പിൽ ‘എന്റെ വോട്ട്’ അയാൾക്കാണ്. ഇതിൽ കൂടുതൽ വിശദീകരണം സ്വന്തം രാഷ്ട്രീയ വോട്ടിനു ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നന്ദി. എല്ലാവരോടും സ്നേഹം🕊️

Content Highlights: My vote is for M Swaraj says musician shahabas aman nilambur byelection

dot image
To advertise here,contact us
dot image