

കൊച്ചി: അമ്മ ഭരണസമിതി രാജിവെച്ചു. ഭരണസമിതിയിലെ 17 പേരും രാജിവയ്ക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. അവിശ്വാസം നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും രാജിവെച്ചത്. അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വരും. അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളുടെ എണ്ണം ജനറല്‍ ബോഡി തീരുമാനിക്കും. സ്ഥിരം സമിതി തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
ശ്വേതാ മേനോന്റെ നേതൃത്വത്തിലുളള ഭരണസമിതി 2025 ഓഗസ്റ്റ് 15-നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശ്വേതാ മേനോനെ പ്രസിഡന്റായും കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറിയായും അന്ന് തെരഞ്ഞെടുക്കുകയായിരുന്നു. എഎംഎംഎയുടെ ചരിത്രത്തിലാദ്യമായാണ് തലപ്പത്ത് വനിതകളെത്തിയത്. 310 ദിവസം മാത്രമാണ് ഇവര്‍ സംഘടനയെ നയിച്ചത്. ഒരുവര്‍ഷം തികയും മുന്‍പേയാണ് ഭരണസമിതിയുടെ രാജി.
ജനറല്‍ ബോഡി യോഗത്തിനിടെ വേദിയില്‍ കയറിയാണ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചത്. താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയില്‍ ശ്വേത പറഞ്ഞു. താരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ആയതില്‍ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ശ്വേത വ്യക്തമാക്കുകയായിരുന്നു.
Content Highlights: Dramatic Turf in AMMA: Executive Committee Resigns Following Fierce Dispute at General Body Meeting