
മലപ്പുറം: ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ കേന്ദ്ര സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലയെന്നും നിലപാട് ലജ്ജാകരമാണെന്നും
എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി. ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ഇന്ത്യ കൈയ്യടിക്കുന്നതെങ്ങനെയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയപ്പോളാണ് പ്രതികരണം.
ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട യു എൻ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്ന നടപടിലും കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക ഗാന്ധി ഉയർത്തിയത്. ഒരു ജനത മുഴുവൻ തടവിലാക്കപ്പെടുകയും പട്ടിണിയിൽ ആവുകയും ചെയ്തിട്ടും കേന്ദ്ര സർക്കാർ ഒരു നിലപാട് സ്വീകരിക്കുന്നില്ല. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നിശബ്ദത പാലിക്കുന്നുവെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. എന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. നാളെ നിലമ്പൂരിലെ രണ്ട് ഇടങ്ങളില്‍ പ്രിയങ്ക പ്രചരണത്തിനെത്തും.
അതേസമയം ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ്റെ യുഎൻ പ്രതിനിധി അമീർ സഈദ് ഇരവാനി വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. 320-ലധികം പേർക്ക് പരിക്കേറ്റുവെന്നും അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ഇരവാനി വ്യക്തമാക്കിയിരുന്നു.
ഇന്നലെ ഇറാൻ്റെ നദാൻസ് ആണവകേന്ദ്രം ആക്രമിച്ചതിന് പിന്നാലെ ഫോർദോ, ഇസ്ഫഹാൻ തുടങ്ങിയ ഇറാൻ്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിൽ ഇസ്രേയേൽ ഇന്ന് ആക്രമണം നടത്തിയിരുന്നു. ഇറാൻ്റെ ആണവ പദ്ധതിയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന നദാൻസ് ആണവ കേന്ദ്രത്തിൽ ഇന്നലെ നടത്തിയ ആക്രമണത്തിൻ്റെ തുടർച്ചയാണ് ഫൊർദോ, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. തെഹ്‌റാനിലെ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ന് പുലർച്ചെ ഇസ്രയേൽ ആക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ രാജ്യത്തെ ഭൂഗർഭ ആണവനിലയങ്ങൾ സുരക്ഷിതമാണെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. എന്നാൽ നദാൻസ് ആണവ കേന്ദ്രം തകർന്നുവെന്നാണ് യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗ് റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേൽ ആക്രമണത്തിന് ഇറാനും അതേ നാണയത്തിൽ തിരിച്ചടി നൽകിയെന്നാണ് റിപ്പോർട്ട്. ഏതാണ്ട് 300ഓളം മിസൈലുകൾ ഇറാൻ ഇസ്രയേലിലേയ്ക്ക് തൊടുത്തുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ 150ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചുവെന്നും ഒൻപത് മിസൈലുകൾ ഒഴികെ ബാക്കിയെല്ലാം വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തുവെന്നുമായിരുന്നു ഇസ്രയേൽ വ്യക്തമാക്കിയത്. ഇസ്രേയലിലെ ജെറുസലേമിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടെൽഅവീവിൽ ഇറാൻ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെതിരായ തിരിച്ചടിയ്ക്ക് പിന്നാലെ ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിൽ ജനങ്ങൾ ദേശീയ പതാകയേന്തി ആഹ്ലാദപ്രകടനം നടത്തി. ഇസ്രയേലിൻ്റെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നാണ് ഇറാൻ്റെ അവകാശവാദം. ഒരു ഇസ്രയേൽ പൈലറ്റിനെ പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇസ്രയേൽ ഇത് നിഷേധിച്ചിട്ടുണ്ട്.
Content Highlight : Government's stand at the center of Israel-Iran conflict is shameful; Priyanka Gandhi