
കൊച്ചി: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിന് ടേക്ക് ഓഫിന് ശേഷം എന്തോ തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് കോഴിക്കോട് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലെ റിട്ട. ജോയ്ന്റ് ജനറൽ മാനേജർ മാക്സിസ് ഓവി. നല്ല പവർഫുള്ളായ രണ്ട് എഞ്ചിനുകളാണിതിനുള്ളത്. രണ്ട് എഞ്ചിനുകളും എന്തുകൊണ്ട് തകരാറിലായി എന്നത് ആലോചിക്കേണ്ട കാര്യമാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. എയർ ട്രാഫിക് കൺട്രോളർ പക്ഷികളോ മറ്റെന്തെങ്കിലും തടസങ്ങളോ ഉണ്ടങ്കിൽ അതൊക്കെ നിരീക്ഷിച്ചാണ് ടേക്ക് ഓഫ് ക്ലിയറൻസ് നൽകുന്നത്. അത്തരം പ്രശ്നങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല എന്നതാണ് മനസിലാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാക്സിസ് ഓവിയുടെ വാക്കുകൾ
എയർപോർട്ടിലെ ആളുകൾ സാധനം വാങ്ങാൻ പോകുന്ന ടൗൺഷിപ്പാണ് മേഘാനി നഗർ. എയർ ട്രാഫിക് കൺട്രോളർ പക്ഷികളോ മറ്റ് തടസങ്ങളോ എന്തെങ്കിലുമുണ്ടങ്കിൽ അതൊക്കെ നിരീക്ഷിച്ചാണ് ടേക്ക് ഓഫ് ക്ലിയറൻസ് നൽകുന്നത്. ഇവിടെ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മനസിലാകുന്നത്. 3505 മീറ്റർ റൺവേയാണ് അഹമ്മദാബാദിലുള്ളത്. ഈ വിമാനം ഓപ്പറേറ്റ് ചെയ്യാൻ ഇത്രയും വലിയ റൺവേയുടെ ആവശ്യമില്ല. ടേക്ക്ഓഫ് ചെയ്യുന്ന സമയത്ത് എഞ്ചിന് യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല എന്നുവേണം മനസിലാക്കാൻ. ടേക്ക് ഓഫിന് ശേഷമായിരിക്കും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുക. നല്ല പവർഫുള്ളായ രണ്ട് എഞ്ചിനുകളാണ്. രണ്ട് എഞ്ചിനുകളും എന്തുകൊണ്ട് തകരാറിലായി എന്നത് ആലോചിക്കേണ്ട കാര്യമാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും മരിച്ചിരുന്നു.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മലയാളിയും ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയും ചെയ്യുന്ന രഞ്ജിത ഗോപകുമാറും അടക്കമുള്ളവർ അപകടത്തില്‍ മരിച്ചിരുന്നു. ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍ അപകടം നടന്ന സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അപകട കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇല്ല. ഇത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
Content Highlights: Former ATC Maxis on airindia flight crash