മലയാളി വിദ്യാർത്ഥികള്‍ അപകടത്തിൽപ്പെട്ടിട്ടില്ല; അൻപതോളം വിദ്യാർത്ഥികള്‍ മരിച്ചതായി കേൾക്കുന്നു: ഡോ. എലിസബത്ത്

'സംഭവം നടക്കുമ്പോൾ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഭയന്ന് മെസ്സില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്തേയ്ക്ക് ചാടിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്'

dot image

അഹമ്മദബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാന ദുരന്തത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബി ജെ മെഡിക്കല്‍ കോളേജ് ആൻഡ് സിവിൽ ആശുപത്രിയിലെ പി ജി വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ഡോ. എലിസബത്ത്. വാട്‌സ്ആപ്പില്‍ 63 പേര്‍ ഉള്‍പ്പെടുന്ന മലയാളി ഗ്രൂപ്പുണ്ട്. അതിലുള്ള ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മരിക്കുകയും ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികളെ കാണാതായിട്ടുണ്ടെന്നുമാണ് മനസിലാക്കുന്നതെന്നും എലിസബത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും താന്‍ ഉള്‍പ്പെടെ പിജി വിദ്യാര്‍ത്ഥികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ നിന്നുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമാണ് അപകടം നടന്നതെന്നും എലിസബത്ത് പറഞ്ഞു. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ലഞ്ച് ബ്രേക്ക് സമയത്താണ് അപകടം സംഭവിച്ചത്. എമര്‍ജന്‍സി അലേര്‍ട്ട് വന്നപ്പോഴാണ് അപകടം നടന്നു എന്നുള്ള കാര്യം തങ്ങള്‍ മനസിലാക്കുന്നതെന്നും എലിസബത്ത് പറഞ്ഞു.

മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരിക്കുകയാണെന്ന് എലിസബത്ത് പറഞ്ഞു. കാണാതായവരുടെ ബന്ധുക്കളെ വിളിപ്പിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചവര്‍ ആരൊക്കെയെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. സംഭവം നടക്കുമ്പോൾ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഭയന്ന് മെസ്സില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്തേയ്ക്ക് ചാടിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടെന്നും എലിസബത്ത് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും മരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മലയാളിയും ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയും ചെയ്യുന്ന രഞ്ജിത ഗോപകുമാറും അടക്കമുള്ളവർ അപകടത്തില്‍ മരിച്ചിരുന്നു. ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്.

അപകട കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇല്ല. ഇത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ വിമാനത്തിലെ പിന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിരുന്നു. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സിനായി തെരച്ചില്‍ തുടരുകയാണ്. അന്വേഷത്തിന് വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി കേന്ദ്രം സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രം പഠനം നടത്തും. ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് യുഎസ്, ബ്രിട്ടീഷ് ഏജന്‍സികളുടെ സഹായവും ഇന്ത്യ തേടുന്നുണ്ട്. യുഎസ് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്, ബ്രിട്ടനില്‍ നിന്ന് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അന്വേഷണത്തിന് സഹായം നല്‍കും.

Content Highlights- Doctor Elizabeth reaction over Ahmedabad Plane Crash

dot image
To advertise here,contact us
dot image