'തീയിൽ കുരുത്തതിനെ വെയിൽകാട്ടി പേടിപ്പിക്കേണ്ട'; സ്വരാജിന് പിന്തുണയുമായി എഴുത്തുകാരുടെ കൂട്ടായ്മ

കേരളത്തിന്റെ അഭിമാനമാണ് സ്വരാജെന്നും എഴുത്തുകാർ പറഞ്ഞു

dot image

മലപ്പുറം: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണയുമായി എഴുത്തുകാരുടെ കൂട്ടായ്മ. ‘തീയിൽ കുരുത്തതിനെ വെയിൽകാട്ടി പേടിപ്പിക്കേണ്ട' എന്ന പ്രഖ്യാപനവുമായാണ് കൂട്ടായ്മ നിലമ്പൂരിൽ ഒത്തുകൂടിയത്. മതനിരപേക്ഷ കേരളത്തിന്റെ വിജയത്തിന് സ്വരാജ് ജയിക്കണമെന്നും യുദ്ധവെറിപൂണ്ട നാളുകളിൽ ഇതുപോലെ ആർജവത്തോടെ, യുദ്ധം വേണ്ടാ എന്ന് വിളിച്ചുപറഞ്ഞ സ്വരാജിനെയാണ് നാടിന്റെ നായകനായി വേണ്ടതെന്നും കൂട്ടായ്മ വ്യക്തമാക്കി. കേരളത്തിന്റെ അഭിമാനമാണ് സ്വരാജെന്നും എഴുത്തുകാർ പറഞ്ഞു.

നിലമ്പൂർ ഐശ്വര്യ ഓഡിറ്റോറിയത്തിലെ ഇ കെ അയമു നഗറിലായിരുന്നു കൂട്ടായ്മ. പുരോഗമന കലാസാഹിത്യ സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. 'സാംസ്കാരിക കേരളം സ്വരാജിനൊപ്പം' എന്ന പേരിൽ സംഘടിപ്പിച്ച എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം നിലമ്പൂർ ആയിഷയാണ് ഉദ്ഘാടനം ചെയ്തത്. പ്രൊഫ. എം എം നാരായണൻ അധ്യക്ഷനായി.

പ്രൊഫ. കെ പി മോഹനൻ, ടി ഡി രാമകൃഷ്ണൻ, കെഇഎൻ, അശോകൻ ചരുവിൽ, പി ടി കുഞ്ഞുമുഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, ഷീലാ ടോമി, കെ പി രാമനുണ്ണി, കരിവെള്ളൂർ മുരളി, പ്രിയനന്ദനൻ, വിധു വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. അതുൽ നറുകര, സി രാവുണ്ണി, മണമ്പൂർ രാജൻ ബാബു, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ കവിതചൊല്ലി. സ്ഥാനാർത്ഥി എം സ്വരാജ് എല്ലാവരുമായി സംവദിച്ചു.

നിലമ്പൂരിൽ എം സ്വരാജിനെ പിന്തുണച്ച് ചില സാഹിത്യപ്രവർത്തകർ രംഗത്തെത്തിയതിന് പിന്നാലെ വിവാദവും ഉടലെടുത്തിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനുശേഷം കെ സച്ചിദാനന്ദൻ, കെ ആർ മീര, റഫീക്ക് അഹമ്മദ് തുടങ്ങി നിരവധി സാഹിത്യകാരന്മാർ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു.

സാഹിത്യകാരന്മാർ സ്വരാജിനായി ഒത്തുകൂടുന്നത് അധികാരത്തിന്റെ അപ്പക്കഷ്ണത്തിനു വേണ്ടിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ ഇതിനുമറുപടിയുമായി കഥാകൃത്ത് വൈശാഖൻ രംഗത്തെത്തി. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല സാഹിത്യകാരന്മാർ എം സ്വരാജിനെ പിന്തുണച്ചതെന്നും ആഴത്തിലുള്ള വായനയും ജനകീയ ബന്ധവുമുള്ള സ്വരാജ് നിലമ്പൂരിൽ നിന്ന് നിയമസഭയിൽ എത്തേണ്ടത് അനിവാര്യമാണെന്നുമായിരുന്നു വൈശാഖൻ നൽകിയ മറുപടി.

എഴുത്തുകാരുടെ ചുമതല വഹിക്കാൻ വൈശാഖനെ ആരാണ് ഏർപ്പെടുത്തിയതെന്ന് അറിയില്ലെന്നായിരുന്നു ഇതേക്കുറിച്ച് കൽപറ്റ നാരായണൻ പ്രതികരിച്ചത്. വൈശാഖൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്നും അതിനാലാണ് സാഹിത്യ അക്കാദമി തുടങ്ങിയ ഇടങ്ങളിലെ പദവികളിൽ അദ്ദേഹമെത്തിയതെന്നും കൽപറ്റ നാരായണൻ പറഞ്ഞു.

Also Read:

സ്വരാജ് വിജയിക്കണമെന്നാണ് ആഗ്രഹമെന്നും ഇടതുപക്ഷമാണ് തന്റെ രാഷ്ട്രീയമെന്നും എഴുത്തുകാരൻ എൻ ഇ സുധീർ ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂരിൽ തനിക്കു വോട്ടവകാശമില്ലെന്നും ഉണ്ടായിരുന്നെങ്കിൽ വോട്ട് സ്വരാജിനായിരിക്കുമെന്ന് തുറന്നു പറയുന്നതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Writers' support to Swaraj in nilambur by election

dot image
To advertise here,contact us
dot image