'പടച്ചോനോട് പറയുന്നുണ്ട്, അല്ലാതെ ഈ സർക്കാർ നോക്കാൻ പോകുന്നില്ല; ഷൗക്കത്ത് മാപ്പ് പറയണം'; പി വി അൻവർ

ഷൗക്കത്തിന്റെ വാക്കുകൾ സർക്കാരിനെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു

dot image

മലപ്പുറം: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ യുഡിഎഫ് പ്രതിഷേധത്തിനെതിരെ മുൻ എംഎൽഎയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ. ജില്ലാ ആശുപത്രി റോഡ് തടഞ്ഞുവെച്ച് പ്രതിഷേധിച്ചല്ല പ്രകടനപരത കാണിക്കേണ്ടത് എന്നും ഈ ആളുകളെ ഒന്നും താൻ മുൻപ് കണ്ടിട്ടേയില്ല എന്നും അൻവർ പറഞ്ഞു. തുടർന്ന് മനുഷ്യ വന്യജീവി സംഘർഷം എന്ന ആര്യാടൻ ഷൗക്കത്തിന്റെ പരാമർശത്തിനെതിരെയും അൻവർ രംഗത്തെത്തി. മനുഷ്യ വന്യജീവി സംഘർഷം എന്നൊന്നില്ലെന്നും വന്യജീവികൾ ഏകപക്ഷീയമായി മനുഷ്യരെ അക്രമിക്കുകയാണെന്നും അൻവർ പറഞ്ഞു. ഷൗക്കത്തിന്റെ വാക്കുകൾ സർക്കാരിനെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.

സംഭവം ഗൂഢാലോചനയാണെന്നുള്ള വനംമന്ത്രി ശശീന്ദ്രന്റെ പ്രസ്താവനക്കെതിരെയും അൻവർ രംഗത്തെത്തി. പൊലീസും സിസ്റ്റവും ഈ സർക്കാരിന്റെ കയ്യിലാണ്. ആ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ മന്ത്രി മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു. സംഭവത്തിൽ സർക്കാരിനെ അൻവർ രൂക്ഷമായി വിമർശിച്ചു. താൻ ഇപ്പോൾ ഈ ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോടാണ് പറയുന്നത്. അല്ലാതെ ഈ സർക്കാർ അവരെ നോക്കാൻ പോകുന്നില്ല. മലയോര മനുഷ്യരെ രക്ഷിക്കാൻ ഫണ്ടില്ലെങ്കിൽ എങ്ങനെയാണ്? പന്നിയെ കട്ടിൽ നിലനിർത്തേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ എന്നും അൻവർ ചോദിച്ചു.

സർക്കാരിന്റെ ലക്ഷ്യം പശ്ചിമഘട്ടത്തിൽ നിന്ന് കർഷകരെ താഴെയിറക്കുക എന്നതാണെന്നും അൻവർ കുറ്റപ്പെടുത്തി. നിയമം കൊണ്ട് ജനങ്ങളെ ഇറക്കാൻ കഴിയില്ല, അതുകൊണ്ട് വന്യമൃഗ ആക്രമണങ്ങൾ കൊണ്ട് ജനങ്ങൾ പുറത്തിരിക്കണം. ഗൂഢാലോചന വളരെ വലുതാണെന്നും എത്ര ആളുകൾ മരിച്ചുവീണാലും ഇതിനൊരു പരിഹാരമുണ്ടാകില്ല എന്നും അൻവർ പറഞ്ഞു.

അതേസമയം, സംഭവത്തിൽ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷാണ് കുറ്റംസമ്മതിച്ചത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തിൽ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.

ഇത്തരത്തിൽ വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ച് മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർക്ക് ആക്ഷേപം ഉണ്ട്.

Content Highlights: PV Anvar against Aryadan Shoukath and CPIM on 15 year old boy death

dot image
To advertise here,contact us
dot image