
മലപ്പുറം: ഭാരതാംബ വിവാദത്തിൽ വിചിത്ര മറുപടിയുമായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മക്കളെ സംബന്ധിച്ച് അമ്മ ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയാണെന്നും ചില മക്കൾക്ക് ധരിച്ച വസ്ത്രം ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല എന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഭാരതാംബ നമ്മുടെ അമ്മയാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
'എൻ്റെ അമ്മ പരമ്പരാഗത വസ്ത്രം ധരിക്കണോ, ഇപ്പോഴത്തെപ്പോലെ വസ്ത്രം ധരിക്കണോ എന്നത് അംഗീകരിക്കാനുള്ള അവകാശം എനിക്കില്ലെ. മക്കളെ സംബന്ധിച്ചിടത്തോളം ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയല്ലേ. അത് മക്കൾക്ക് തീരുമാനിക്കാം. ഭാരതാംബ നമ്മുടെ അമ്മയാണ്. ഭാരതാംബയെ ഇങ്ങനെ മാറ്റിയാൽ മതിയായിരുന്നു, അങ്ങനെ മാറ്റിയാൽ മതിയായിരുന്നു എന്നാണ് ഇപ്പോൾ പലരും പറയുന്നത്. അമ്മ വസ്ത്രം ധരിച്ചാൽ ചില മക്കൾക്ക് ഇഷ്ടപ്പെടും, ചിലർക്ക് ഇഷ്ടപ്പെടില്ല'; എന്നാണ് ജോർജ് കുര്യൻ പറഞ്ഞത്.
അതേസമയം, വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്.
പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് രാജ്ഭവൻ നിർദേശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഇതിൽ വിസമ്മതിച്ചുകൊണ്ട് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് മാറ്റിയിരുന്നു. ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാർത്ഥ ഇന്ത്യൻ ഭൂപടമെന്നും, സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്ന് കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കിയിരുന്നു. ഒരു സർക്കാർ പരിപാടിയിൽ ആ ചിത്രം ഉപയോഗിക്കുന്നത്, ഭരണഘടനാപരമായി ശരിയല്ല. ആ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ല. അതുകൊണ്ട് വിയോജിപ്പ് രാജ്ഭവനെ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഗവർണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എം പി സന്തോഷ് കുമാർ രാഷ്ട്രപതിക്ക് പരാതി നൽകിയിരുന്നു.
Content Highlights: George Kurian confusing reply to Bharat Mata Controversy