'സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കാനുള്ള അവസരം'; നിലമ്പൂർ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമെന്ന് സണ്ണി ജോസഫ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആണെന്ന് ദീപാദാസ് മുന്‍ഷി

dot image

മലപ്പുറം: സര്‍ക്കാറിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നിലമ്പൂര്‍ ജനാധിപത്യ മുന്നണിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമാണെന്നും ഇനി ഒന്നും പറയാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊള്ളരുതാത്ത ഭരണം അവസാനിപ്പിക്കാനാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ടെണ്ണി തീരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ഈ സദസ്സ് കണ്ടാല്‍ മനസിലാകുമെന്നും അതില്‍ സംശയം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ക്കാണ് വല്യ സംശയമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഭരണ മാറ്റം ഉണ്ടാകണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ഇവിടെ മത്സരിക്കുന്ന സ്വതന്ത്രനോ ബിജെപിക്കൊ അത് കഴിയില്ല. യുഡിഎഫിന് മാത്രമേ അത് കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഈ ഐക്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും പ്രസംഗിച്ചു. കുഞ്ഞാലികുട്ടി പറഞ്ഞു ഇത് സെമി ഫൈനല്‍ ആണെന്ന് എന്നാല്‍ ഇത് ക്വാര്‍ട്ടര്‍ ഫൈനല്‍ ആണെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ആണ് സെമി ഫൈനലെന്നും വന്‍ വിജയം നേടുമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വെച്ച് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ സര്‍ക്കാരിനെ വെറുത്തതിന്റെ പരിണിത ഫലമാണ് ഈ തിരഞ്ഞെടുപ്പെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

Content Highlights: Sunny Joseph speech in UDF Convention Nilambur By Election

dot image
To advertise here,contact us
dot image