
മലപ്പുറം: അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി വി അൻവർ. വോട്ടഭ്യർത്ഥിച്ചാണ് അൻവർ പ്രകാശിന്റെ വീട്ടിലെത്തിയത്. മത്സരിക്കുമെന്ന് തീരുമാനിച്ചപ്പോൾ തന്നെ മനസിൽ വന്നത് പ്രകാശിന്റെ വീട്ടിലെത്തണമെന്നാണെന്നും താനും പ്രകാശുമൊക്കെ കോളേജിലും യൂത്ത് കോൺഗ്രസിലും കെഎസ്‌യുവിലുമൊക്കെ ഉണ്ടായിരുന്നവരാണെന്നും സന്ദർശനശേഷം അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ പിന്നീട് ഇപ്പുറത്തേക്ക് മാറി. പഴയകാല സുഹൃത്ത്, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർത്ഥി എന്നീ നിലയ്ക്ക് ഇവിടെ എത്തി സ്മിതയെയും കുട്ടികളെയും കാണണമെന്നേ ഉദ്ദേശിച്ചുള്ളൂ. എല്ലാമനുഷ്യരുടെയും പിന്തുണ തനിക്കുണ്ടാകും. അതിൽ സ്വാഭാവികമായി വി വി പ്രകാശിന്റെ കുടുംബവും ഉൾപ്പെടുമല്ലോ. കുടുംബവുമായി പണ്ടും നല്ല അടുപ്പത്തിലാണ്. ഇപ്പോഴും അങ്ങനെ തന്നെയാണെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പമായിരിക്കുമെന്നാണ് അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം പ്രതികരിച്ചത്. വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാർട്ടിയോടായിരിക്കും മരണം വരെ അനുഭാവമെന്നും അവർ പറഞ്ഞു.
നേരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെ പേര് ഉയർന്ന് കേൾക്കവേ അതൃപ്തി സൂചന നൽകി കുടുംബം രംഗത്തെത്തിയിരുന്നു. മകൾ നന്ദന പ്രകാശിന്റെ വി വി പ്രകാശിനെക്കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായിരുന്നു.
'അച്ഛന്റെ ഓർമ്മകൾക് മരണമില്ല ..! ജീവിച്ചു മരിച്ച അച്ചനെക്കാൾ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സിൽ ജീവിക്കുന്ന അച്ചന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ച പിടിച്ച ഓർമ്മകൾ ഓരോ നിലമ്പൂർക്കാരുടേയും മനസിൽ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടർന്നുകൊണ്ടിരിക്കും. ആ ഓർമ്മകൾ മാത്രം മതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാൻ' എന്നായിരുന്നു നന്ദന പ്രകാശിന്റെ പോസ്റ്റ്.
Content Highlights: Anwar visits VV Prakash's family