
കൊച്ചി: കഴിഞ്ഞ ദിവസം അർധരാത്രിയിൽ പിവി അൻവറുമായി രാഹുൽമാങ്കൂട്ടത്തിൽ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. 'പകൽ വെല്ലുവിളി പരിഹാസം, രാത്രിവേഷം മാറലും കാലുപിടിത്തമെന്നാണ്' വി.കെ. സനോജ് ഫേസ്ബുക്കിൽ കുറിച്ചത്. സനോജിന് പുറമേ പി വി അന്‍വറിനെ അനുനയിപ്പിക്കാനുളള രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ നീക്കത്തെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫും പരിഹസിച്ച് രംഗത്ത് വന്നിരുന്നു.
'ഇന്നലെ പണം ഇല്ലെന്നൊരാൾ പറഞ്ഞു. പാന്റിട്ട് ഒരാൾ ഓടിയെത്തി. വി ഡി സതീശന്റെ ഏജന്റ് ആയി മാപ്പ് അങ്ങോട്ട് കൊടുത്ത് അയച്ചതാവാനും സാധ്യത ഉണ്ട്. ഗതികേടോ നിന്റെ പേരോ യുഡിഫ്' എന്നായിരുന്നു വസീഫിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി വസീഫും പ്രതികരിച്ചിരുന്നത്.
എന്നാൽ അൻവറിനെ കഴിഞ്ഞ ദിവസം രാത്രിയിൽ കാണാൻ പോയത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അല്ലായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. പിണറായിസത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ജയിക്കാന്‍ കഴിയുക യുഡിഎഫിനാണെന്നും അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്ന് അന്‍വറിനോട് പറയാനായിരുന്നു പോയത് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്.
എന്നാൽ പിവി അൻവർ രാഹുൽ കൂടിക്കാഴ്ചയിൽ യുഡിഎഫിനകത്ത് തന്നെ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. അൻവറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കേണ്ടതില്ലെന്നും അതൊരു വ്യക്തിപരമായ കാഴ്ചയാണെന്നായിരുന്നു അടൂർ പ്രകാശും, മുരളീധരനും പറഞ്ഞത്. എന്നാൽ അൻവർ രാഹുൽ വിഷയത്തിൽ രാഹുലിനെ പരസ്യമായി തള്ളുകയായിരുന്നു പ്രതിപക്ഷ നേതാവ്. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ പോയതെന്നും അനുനയത്തിന് ജൂനിയര്‍ എംഎല്‍എയെ ആരെങ്കിലും ചുമതലപ്പെടുത്തുമോയെന്ന് ചോദിച്ച വി ഡി സതീശന്‍ രാഹുലിന്റെ പ്രവൃത്തി തെറ്റാണെന്നും വ്യക്തമാക്കി.
Content Highlights: VK Sanoj posts against Rahul on Facebook