
മലപ്പുറം: നിലമ്പൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും. ബിജെപി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ് മോഹന്‍ ജോര്‍ജ്. നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്പൂർ ചുങ്കത്തറ സ്വദേശിയുമാണ് മോഹൻ ജോർജ്. നിലവിൽ ബിജെപി അംഗമല്ലാത്ത മോഹൻ ജോർജ് താമസിയാതെ പാർട്ടി അംഗത്വം എടുക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി ചിഹ്നത്തിൽ തന്നെയാവും മോഹൻ ജോർജ് നിലമ്പൂരിൽ മത്സരത്തിനിറങ്ങുക.
കഴിഞ്ഞദിവസം ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മോഹൻ ജോർജ് പ്രതികരിച്ചു. നിലമ്പൂരിൽ ശക്തമായ മത്സരം നടക്കുമെന്നും മോഹൻ ജോർജ് പറഞ്ഞു.
47 വര്‍ഷമായി കേരള കോണ്‍ഗ്രസ് ബിയിലെ സജീവ പ്രവര്‍ത്തകനാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായാ മോഹൻ ജോർജ് കേരള കോൺഗ്രസിൻ്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കേരള കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗത്തിൻ്റെയും യുവജന വിഭാഗത്തിൻ്റെയും സംസ്ഥാന നേതൃനിരയിലും മോഹൻ ജോർജ് പ്രവർത്തിച്ചിട്ടുണ്ട്. മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗം, മാര്‍ത്തോമ കോളേജ് കൗണ്‍സില്‍ അംഗം, ചുങ്കത്തറ മാര്‍ത്തോമ ചര്‍ച്ച് ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് താല്‍പര്യമില്ലെന്ന് തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ബിജെ പി കോര്‍കമ്മിറ്റി തീരുമാനം. പകരം ബിഡിജെഎസിനോട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് നേതൃത്വം അറിയിച്ചതോടെ ബിജെപി മത്സരരംഗത്ത് ഇറങ്ങണമെന്ന പ്രാദേശിക സമ്മര്‍ദം ശക്തമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതൃത്വം മോഹൻ ജോർജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Nilambur election Mohan george bjp candidate