50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; സാന്ദ്ര തോമസിനെതിരെ കോടതിയെ സമീപിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍

രണ്ട് മാസം മുന്‍പ് നടന്ന ഒരു അഭിമുഖത്തിലെ പരാമര്‍ശമാണ് ഇപ്പോള്‍ മാനനഷ്ടക്കേസിന് കാരണമായിരിക്കുന്നത്.

dot image

കൊച്ചി : നിര്‍മാതാവ് സാന്ദ്ര തോമസിനെതിരെ നിയമനടപടിയുമായി ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സ്‌ക്യൂട്ടീവ് യൂണിയന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ നേരത്തെ സാന്ദ്ര നടത്തിയ പരാമര്‍ശത്തിലാണ് ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

50 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് എറണാകുളം സബ് കോടതിയില്‍ സംഘടന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷിബു ജി സുശീലന്‍ ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

രണ്ട് മാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയ്ക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് സംസാരിച്ചത്. മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പലതും കട്ടെടുക്കുന്നവരാണെന്നും അവരുടെ ആവശ്യം സിനിമയ്ക്കില്ലെന്നും

'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ല. നിലവിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് ആണ്. അവരുടെ പേര് അങ്ങനെ മാറ്റേണ്ടതാണ്. കാരണം അവര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങ് അല്ല ചെയ്യുന്നത്. മാത്രമല്ല, അവര്‍ക്ക് അതിനെ കുറിച്ചുള്ള അറിവുമില്ല. ഇനി ഇതിന്‍റെ പേരില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നെ പഞ്ഞിക്കിടാന്‍ വന്നാലും യാഥാര്‍ത്ഥ്യം ഇതാണ്.

എന്റെ പടത്തിലുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് പലരും ഇന്ന് പൈസാക്കാരാണ്. പലരോടും എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്, ചേട്ടാ കട്ടെടുത്തോളൂ പക്ഷെ എനിക്ക് മനസിലാകാത്ത രീതിയില്‍ കട്ടെടുക്കൂ എന്ന്. കട്ടെടുക്കുന്നത് അറിഞ്ഞാല്‍ നമ്മള്‍ ചോദിക്കുമല്ലോ. ഇനി, പ്രൊഡക്ഷന്‍ കണ്‍ട്രോളരെ ഒഴിവാക്കണമെങ്കിലോ അതും നടക്കില്ല. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മാതാക്കള്‍ക്കില്ല. അപ്പോഴേക്കും ഫെഫക് വാളെടുത്തുവരും,' എന്നായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്. ഈ വാക്കുകളാണ് ഇപ്പോള്‍ കേസിലേക്ക് നയിച്ചിരിക്കുന്നത്.

സാന്ദ്രയുടെ പരാമര്‍ശത്തിനെതിരെ നേരത്ത തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ രംഗത്തുവന്നിരുന്നു. മലയാളത്തിലെ പ്രധാന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരിലൊരാളായ സിദ്ധു പനയ്ക്കല്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒരു സിനിമയില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്തവരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നും ഒരു സിനിമയുടെ ആലോചന മുതല്‍ റിലീസ് വരെ ആ സിനിമയുടെ നിര്‍മ്മാതാവിനോടും സംവിധായകനോടുമൊപ്പം യാത്ര ചെയ്യേണ്ട ആളാണ് ഈ ടീം എന്നുമായിരുന്നു സിദ്ധുവിന്റെ വാക്കുകള്‍. സിനിമയിലെ മറ്റു പ്രവര്‍ത്തകരെ പോലെ രാവിലെ അഞ്ചുമണി മുതല്‍ രാത്രി 12 വരെ ജോലി ചെയ്യേണ്ടവര്‍ ആണ് ഇവരെന്നും സിദ്ധു പനയ്ക്കല്‍ പറഞ്ഞിരുന്നു.

ഇത്തരം പ്രതികരണങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ കൂടി ഫെഫ്ക തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Fefka Production Executives files defamation case against Sandra Thomas

dot image
To advertise here,contact us
dot image