
കൊച്ചി: മാനേജറെ മര്‍ദിച്ചുവെന്ന കേസില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ആരോപണം ഉന്നയിച്ച വിപിന്‍ കുമാറിനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞു എന്നത് ശരിയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അയാള്‍ ചെയ്ത ചില കാര്യങ്ങള്‍ പൊറുക്കാന്‍ കഴിയാത്തതായിരുന്നു. തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നത് ഏത് സാഹചര്യത്തിലാണെന്ന് അറിയണമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അയാളെ കാണാന്‍ തീരുമാനിച്ചത്. കുറച്ച് ഇമോഷണല്‍ ആയാണ് താന്‍ അയാളോട് സംസാരിച്ചത്. അതിന്റെ പുറത്താണ് അയാളുടെ മുഖത്തുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞതെന്നും ഉണ്ണി മുകുന്ദന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ എന്താണ് കാര്യമെന്നുപോലും അറിയാതെ പൊലീസിനോട് പോയി പറഞ്ഞെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അയാള്‍ സത്യസന്ധമായാണ് കാര്യങ്ങള്‍ പറഞ്ഞതെന്നാണ് മനസിലാക്കുന്നത്. താന്‍ വിപിനെ മര്‍ദിച്ചതായി അയാള്‍ പറഞ്ഞിട്ടില്ല. സംഭവം ഭാവിയില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കാം എന്നതുകൊണ്ട് മാപ്പ് എഴുതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അയാള്‍ക്കൊപ്പം ഇനിയും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. അയാള്‍ക്കെതിരെ ഒരു പ്രമുഖ നടി ഫെഫ്‌കെയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ശരിയായ പ്രശ്‌നം ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഫെഫ്‌കെയില്‍ പോലും അംഗമല്ലാത്ത ഒരാള്‍ പറയുന്നത് മാധ്യമങ്ങള്‍ വിശ്വാസത്തിലെടുത്തു. തുടരെ കള്ളം പറയുന്ന ആള്‍ പറഞ്ഞ കാര്യം എല്ലാവരും വിശ്വസിച്ചു. അയാളെ താന്‍ തൊട്ടിട്ടില്ല എന്നതാണ് സത്യമെന്നും ഉണ്ണി മുകുന്ദന്‍ വിശദീകരിച്ചു. തന്റെ സ്വഭാവം മോശമാണെന്നാണ് വിപിന്‍ പറഞ്ഞുപരത്തിയതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. താന്‍ ആരോട് എന്ത് ചെയ്തു എന്ന് അയാള്‍ പറയണം. താന്‍ എവിടേയ്ക്കും ഓടിപ്പോയിട്ടില്ല. ഇവിടെത്തന്നെയുണ്ട്. തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും കേസുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. ടൊവിനോ തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
കഷ്ടപ്പെട്ട് പണിയെടുത്ത് സിനിമ ചെയ്യുന്ന ആളാണ് താന്‍. സിനിമയില്‍ കാര്യമായി സുഹൃത്തുക്കളില്ല. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ചെയ്യുന്ന സിനിമകള്‍ വിജയിക്കുന്നത്. തനിക്ക് സിനിമയില്‍ ഗോഡ്ഫാദറോ ലോബിയോ ഇല്ല. മറ്റൊരാള്‍ക്കും തന്റെ അവസ്ഥ വരരുതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
നേരത്തെ തന്നെ മർദ്ദിച്ചെന്ന മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തത്. നേരത്തെ പരാതിക്കാരനായ വി വിപിൻ കുമാറിൻ്റെ മൊഴി ഇൻഫോപാർക്ക് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഉണ്ണി മുകുന്ദൻ വധഭീഷണി മുഴക്കിയെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. കരണത്തടിക്കുകയും തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകോപനം റിവ്യൂ രേഖപ്പെടുത്തിയതിലെ വിരോധമെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജർ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു. തൻ്റെ ഫ്ളാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതെന്നാണ് പരാതി.
Content Highlights- Unni mukundan reject allegations that he attack manager