

ബേക്കൽ: കാസർകോട് ജില്ലാ പഞ്ചായത്ത് പുത്തിഗെ ഡിവിഷനിൽ റീക്കൗണ്ടിങും ബിജെപിയെ തുണച്ചില്ല. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന യുഡിഎഫാണ് ഇത്തവണ കുതിച്ചുചാടി പുത്തിഗെ പിടിച്ചെടുത്തത്. ജെ എസ് സോമശേഖരയാണ് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി. സോമശേഖരയുടെ വിജയം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർത്ഥി മണികണ്ഠ റൈ നൽകിയ പരാതിയിലാണ് പുത്തിഗെയിൽ വീണ്ടും വോട്ട് എണ്ണിയത്. എൻമകജെ പഞ്ചായത്തിലെ ഏഴ് വാർഡുകളിലെ വോട്ട് വീണ്ടും എണ്ണണം എന്നതായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാൽ എണ്ണിയപ്പോൾ യുഡിഎഫിന് വിജയം. ജില്ലാ പഞ്ചായത്തിൽ രണ്ട് സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ഒരു സീറ്റ് മാത്രമാണ് നേടാനായത്.
അതേസമയം ബേക്കൽ ഡിവിഷനിലെ റീക്കൗണ്ടിങിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി വി രാധിക വിജയിച്ചു. മുസ്‌ലിം ലീഗിന്റെ ഷഹീദ റാഷിദിനെയാണ് പരാജയപ്പെടുത്തിയത്. പുതുതായി രൂപം കൊണ്ട ബേക്കൽ ഡിവിഷനിൽ വോട്ടെണ്ണലിൽ രാധികയാണ് ജയിച്ചത്. എന്നാൽ എണ്ണിയതിൽ പിശകുണ്ടെന്ന് ആരോപിച്ച ഷാഹിദയുടെ പരാതിയിലാണ് റീക്കൗണ്ടിങ് നടത്തിയത്. ജില്ലാ പഞ്ചായത്തിലേക്ക് എട്ട് സീറ്റ് യുഡിഎഫ് നേടിയപ്പോൾ ഒമ്പത് സീറ്റാണ് എൽഡിഎഫ് നേടിയത്.
Content Highlights: puthige vote recounting, UDF candidate Somasekhara won