ഇടുക്കിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത; നിയന്ത്രണങ്ങളിൽ ഇളവ്

തോട്ടം, തൊഴിലുറപ്പ് ജോലികളും ചെയ്യാം

dot image

ഇടുക്കി: കനത്ത മഴയെത്തുടർന്ന് ഇടുക്കി ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന രാത്രികാല ഗതാഗത നിരോധനം അവസാനിപ്പിച്ചു. എന്നാൽ മൂന്നാർ ഗ്യാപ്പ് റോഡിലും, മൂന്നാർ കല്ലാർ റോഡിലും ഗതാഗത നിരോധനം തുടരും. ഇന്ന് മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കും. അടിമാലി - ചീയപ്പാറ - നേര്യമംഗലം പാതയിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും തോട്ടം, തൊഴിലുറപ്പ് ജോലികൾ ചെയ്യാം എന്നും അറിയിപ്പുണ്ട്.

അതേസമയം, സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് ഇന്ന് നേരിയ കുറവുണ്ടായേക്കും. ഇന്ന് ഒരു ജില്ലകളിലും, റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല. എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ വൈകി ഓടുകയാണ്. ഏറനാട് എക്സപ്രസ്, മുംബൈ സിഎസ്എംടി എക്സ്പ്രസ്, ശബരി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, കന്യാകുമാരി എക്സ്പ്രസ്, മംഗലപുരം- തിരുവനന്തപുരം വന്ദേ ഭാരത്, കന്യാകുമാരി വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകി ഓടുന്നത്. ഇതിൽ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഏറനാട് എക്സ്പ്രസ് 2 മണിക്കൂറും, മുംബൈ സി എസ് എം ടി എക്സ്പ്രസ് ഒന്നരമണിക്കൂറും കന്യാകുമാരി വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് നാല് മണിക്കൂറും മലബാർ എക്സ്പ്രസ് 50 മിനിറ്റും കന്യാകുമാരി എക്സ്പ്രസ് 40 മിനിറ്റുമാണ് വൈകി ഓടുന്നത്.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍ മഴ കുറഞ്ഞു തുടങ്ങിയേക്കും എന്നാണ് നിലവില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നത്.

കനത്ത മഴയെ തുടർന്ന് കോട്ടയം, ഇടുക്കി, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തിയത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്.

Content Highlights: Restrictions placed at idukki due to heavy rain eased

dot image
To advertise here,contact us
dot image