
നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ സിപിഐഎം സ്വന്തം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് ഇത് ഏഴാം തവണ. 1965ൽ സിപിഐഎമ്മിന്റെ കെ കുഞ്ഞാലി തുടങ്ങിവെച്ച ആ ചരിത്രം ഇപ്പോൾ എത്തിനിൽക്കുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിൽ.
1965,1967 എന്നീ വർഷങ്ങളിൽ കെ കുഞ്ഞാലിയാണ് പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ ജയിച്ചത്. രണ്ട് തവണയും പരാജയപ്പെടുത്തിയത്, പിന്നീട് നിലമ്പൂരിലെ പ്രധാനപ്പെട്ട മുഖമായി മാറിയ ആര്യാടൻ മുഹമ്മദിനെയാണ്. ശേഷം കുഞ്ഞാലിയെ കൊലപ്പെടുത്തിയതും ആര്യാടൻ മുഹമ്മദ് പ്രതിയായ സംഭവവുമെല്ലാം നിലമ്പൂർ മണ്ഡലത്തിന്റെ സവിശേഷമായ രാഷ്ട്രീയ ചരിത്രമാണ്.
തുടർന്ന് 1970ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എംപി ഗംഗാധരൻ വിജയിച്ചു. ആ തിരഞ്ഞെടുപ്പിലും സിപിഐഎം സ്വന്തം ചെങ്കൊടിക്ക് കീഴെ മത്സരിച്ചു. സി പി അബൂബക്കറായിരുന്നു സ്ഥാനാർഥി. അതേവർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി വി കുഞ്ഞിക്കണ്ണനും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു. ശേഷം 1977ൽ മുൻ ജില്ലാ സെക്രട്ടറി കെ സെയ്താലിക്കുട്ടി, 1987ൽ ദേവദാസ് പൊറ്റക്കാട്, 2006ൽ പി ശ്രീരാമകൃഷ്ണൻ എന്നിവരും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു. ഏറ്റവും ഒടുവിലിതാ, സിപിഐഎമ്മിന്റെ 'ഫയർ ബ്രാൻഡ്' നേതാവ് എം സ്വരാജും.
ഇന്നലെയാണ് നിലമ്പൂരിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി സ്വരാജിനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷങ്ങളിലേത് പോലെ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തിന് സിപിഐഎം മുതിരും എന്ന സൂചനകൾക്കിടെയായിരുന്നു സ്വരാജിലേക്ക് പാർട്ടി എത്തിയത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും.
2016 ൽ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ എം സ്വരാജ് 2021 ല്‍ കെ ബാബുവിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തുടർന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയെങ്കിലും കെ ബാബുവിന്‍റെ വിജയം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. നിലവിൽ ദേശാഭിമാനി റസിഡന്‍റ് എഡിറ്ററാണ് എം സ്വരാജ്.
Content Highlights: CPIM is fielding candidates at their party flag for the 7th time at Nilambur