പി വി അൻവർ ദൗത്യം ഉപേക്ഷിച്ച് കോൺഗ്രസ്; ഇനി ചർച്ച വേണ്ടെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതൃത്വം

അൻവറിൻ്റെ കാര്യത്തിൽ ഇനി പ്രതീക്ഷ വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്

dot image

കൊച്ചി: പി വി അൻവർ ദൗത്യം ഉപേക്ഷിച്ച് കോൺഗ്രസ്. അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതൃത്വം. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം. അൻവർ മത്സരിക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം.അൻവറിൻ്റെ കാര്യത്തിൽ ഇനി പ്രതീക്ഷ വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചാൽ അൻവറിൻ്റെ തൃണമൂൽ കോൺഗ്രസിന് യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം അൻവർ തള്ളുകയായിരുന്നു. യുഡിഎഫിനൊപ്പം ഇല്ലെന്നും യുഡിഎഫ് നേതാക്കൾ ഇനി ബന്ധപ്പെടേണ്ടെന്നും അൻവർ വ്യക്തമാക്കിയിരുന്നു.

നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും പി വി അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും പക്ഷെ അതിനുള്ള ശേഷിയില്ലെന്നുമായിരുന്നു അൻവറിൻ്റെ പ്രതികരണം.. മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയ്യില്‍ പണം ഇല്ല. ചേലക്കരയില്‍ കോടികള്‍ ചെലവാക്കുന്നത് കണ്ടതാണ്. മരുമോന്റെയും പ്രതിപക്ഷ നേതാവിനെയും സംഘം വരും. ബുത്തുകളില്‍ ലക്ഷങ്ങള്‍ ആണ് ചെലവഴിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. സിപിഐഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കില്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി. യുഡിഎഫ് വിശ്വാസ വഞ്ചന കാട്ടിയെന്നും അൻവർ കുറ്റപ്പെടുത്തി. വി ഡി സതീശന്‍ ഉള്ള യുഡിഎഫിലേക്ക് ഇല്ലെന്നും തോറ്റ സീറ്റില്‍ പലസ്ഥലത്തും യുഡിഎഫിനെ വിജയിപ്പിക്കാന്‍ കഴിയുമെന്നും അൻവർ വ്യക്തമാക്കി. തോറ്റ അഞ്ച് സീറ്റ് തരാനാണ് ആവശ്യപ്പെട്ടതെന്നും മലമ്പുഴ വരെ ചോദിച്ചിട്ടും നൽകിയില്ലെന്നും അൻവർ പറഞ്ഞിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ പി വി അന്‍വറിന്റെ പിന്തുണ അനിവാര്യമെന്ന് നേരത്തെ യുഡിഎഫ് വിലയിരുത്തിയിരുന്നു. അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ വോട്ട് വിഘടിക്കാനുള്ള സാധ്യത കൂടി മുന്നില്‍ യുഡിഎഫ് മുന്നിൽ കണ്ടിട്ടുണ്ട്. നിലമ്പൂരില്‍ യുഡിഎഫും അന്‍വറും ഉന്നയിക്കുന്നത് ഒരേ വിഷയങ്ങളാണെന്നിരിക്കെ അന്‍വറിനെ ചേര്‍ത്തുനിര്‍ത്താമെന്ന് യുഡിഎഫിൽ അഭിപ്രായം ശക്തമായിരുന്നു. പിണറായി സര്‍ക്കാരിനെതിരെ നിലപാട് എടുക്കുന്നവരെ ഒന്നിച്ച് നിര്‍ത്തണമെന്നും നിര്‍ണ്ണായക ഘട്ടത്തില്‍ കടുംപിടിത്തം ആവശ്യമില്ലെന്നുമുള്ള പൊതുഅഭിപ്രായവും ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലിരിക്കെ പിണറായി വിജയന് എതിരെ വിജയിക്കുകയെന്നതിനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടതെന്ന അഭിപ്രായത്തിലേയ്ക്ക് നേതാക്കൾ എത്തിയെങ്കിലും അസോസിയേറ്റ് അംഗമായി യുഡിഎഫിലേയ്ക്ക് ഇല്ലായെന്ന നിലപാട് അൻവർ സ്വീകരിക്കുകയായിരുന്നു.

 തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാന്‍ വെള്ളിയാഴ്ച ചേർന്ന യുഡിഎഫ് ഏകോപന സമിതി തീരുമാനിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കണമെന്ന ആവശ്യവും യുഡിഎഫ് തീരുമാനവും പി വി അന്‍വറിനെ അറിയിക്കാനും തീരുമാനിച്ചിരുന്നു. പി വി അന്‍വറുമായി ആശയവിനിമയം നടത്താന്‍ പി കെ കുഞ്ഞാലികുട്ടിയെയും അടൂര്‍ പ്രകാശിനെയും യോഗം ചുമതലപ്പെടുത്തിയിരുന്നു. പ്രധാനമായും അന്‍വര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായാണ് യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്നത്. നിലമ്പൂരില്‍ ചേര്‍ന്ന യോഗം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കാന്‍ പി വി അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ നല്‍കണമെന്നതാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന നിബന്ധന. അല്ലാത്ത പക്ഷം അന്‍വറിനോ തൃണമൂല്‍ കോണ്‍ഗ്രസിനോ മുന്നണിയില്‍ സ്ഥാനമുണ്ടാകില്ലെന്ന തീരുമാനത്തിലേയ്ക്ക് ഏകോപന സമിതി എത്തിച്ചേർന്നിരുന്നു.

Content Highlights: Congress abandons PV Anwar mission Congress leadership suggests no further discussion

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us