
കൊച്ചി: അസം സ്വദേശിയുടെ മൊബൈല്‍ ഫോണില്‍ പാക്കിസ്ഥാന്‍ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് കണ്ടെത്തി. മുബാറക് ഹുസൈന്‍ എന്ന അതിഥി തൊഴിലാളിയുടെ ഫോണിലാണ് സംശയാസ്പദമായ വാട്സാപ്പ് ഗ്രൂപ്പ് കണ്ടെത്തിയത്. ഇയാളെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിൽ മറ്റൊരു സംഭവത്തിൽ പരാതി നൽകാൻ പോയപ്പോഴാണ് മുബാറക്കിൻ്റെ ഫോൺ പൊലീസ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസമാണ് മുബാറക് ഹുസൈൻ താൻ ചീട്ട് കളിച്ച് കൊണ്ടിരിക്കെ ഒരു സംഘം ആളുകളെത്തി മർദിച്ചെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയത്. എന്നാൽ മുബാറകിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി പരിശോധിക്കുകയായിരുന്നു. ഈ സമത്താണ് പാകിസ്താൻ നമ്പർ അഡമിനായിട്ടുള്ള ഗ്രൂപ്പ് പൊലീസിൻ്റെ ശ്രദ്ധയിൽപെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാനായിരുന്നു ഈ ഗ്രൂപ്പ്. കുട്ടികളുടെ നഗ്ന ചിത്രം കൈവശം വെച്ചതിന് ഇയാൾക്ക് എതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ നമ്പറുകളുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ പ്രതിയെ എടിഎസും ഐബിയും ചോദ്യം ചെയ്തു വരികയാണ്.
Content Highlights- WhatsApp group containing Pakistani numbers found on Assam native's phone in Perumbavoor, accused in custody