
കൊച്ചി: സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും കൂറ്റന്‍ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തിന് പിന്നില്‍ പ്രിവിലേജ്ഡായ സംഘടനയാണെന്ന് ഹൈക്കോടതി. സെക്രട്ടറിയേറ്റ് അനക്‌സിന് മുന്നില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിനെ വിമര്‍ശിച്ചാണ് കോടതി രംഗത്തെത്തിയത്.
വിഷയത്തെ പറ്റി സെക്രട്ടറിമാരോട് ചോദിക്കാന്‍ കഴിയാത്തതുകൊണ്ടല്ല. അവര്‍ക്ക് വിഷയത്തില്‍ എന്ത് ചെയ്യാനാകും? ഫ്ലക്സ് വെച്ചവര്‍ക്കെതിരെ സെക്രട്ടറിമാര്‍ക്ക് നടപടിയെടുക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്ത അമികസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഭരണാനുകൂല സംഘടനയാണ് വീണ്ടും കൂറ്റന്‍ ഫ്ലക്സ് വെച്ചതെന്നും അമികസ് ക്യൂറി കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് വിമർശനം.
കഴിഞ്ഞ വെള്ളിയാഴ്ചാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടറാണ് വാര്‍ത്ത നല്‍കിയത്. ഇത്തവണയും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തന്നെയാണ് ഫ്ലക്സ് വെച്ചത്. പിണറായി വിജയൻ്റെ ചിത്രത്തോട് കൂടിയ ഫ്ലക്സാണ് സെക്രട്ടറിയേറ്റിന് മുമ്പില്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇത് ഒരു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തു.
മുന്‍പും സെക്രട്ടറിയേറ്റിന് മുന്നില്‍ കൂറ്റന്‍ ഫ്ലക്സ് വെച്ചത് വലിയ വിവാദമായിരുന്നു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തന്നെയായിരുന്നു അന്നും ഫ്ലക്സ് വെച്ചിരുന്നത്. ഫ്ലക്സ് വെച്ചതില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനെതിരെ നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. ബോര്‍ഡ് വെച്ചവര്‍ക്കെതിരെ അന്ന് സര്‍ക്കാര്‍ നടപടി എടുത്തിരുന്നില്ല .ഇതിനു പിന്നാലെയാണ് നിയമം ലംഘിച്ച് വീണ്ടും ഫ്ളക്സ് ഉയര്‍ന്നത്.
Content Highlights- 'A privileged organization placed a flex board in front of the secretariat'; High Court criticizes