അറബിക്കടലില്‍ ആശ്വാസം; അപകടത്തില്‍പ്പെട്ട കപ്പല്‍ അപകട നില തരണം ചെയ്തു, രക്ഷാപ്രവര്‍ത്തനം തുടരും

ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ ചരക്ക് കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കുന്നതിന് വേണ്ടി കപ്പലില്‍ തന്നെ തുടരുകയാണ്

dot image

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പലില്‍ ഇന്നും രക്ഷാപ്രവര്‍ത്തനം തുടരും. കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ചെരിഞ്ഞ എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലിന്റെ അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം തന്നെ 24ല്‍ 21 ജീവനക്കാരെ നാവികസേന രക്ഷിച്ചിരുന്നു. ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ ചരക്ക് കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കുന്നതിന് വേണ്ടി കപ്പലില്‍ തന്നെ തുടരുകയാണ്. പക്ഷേ മൂന്ന് പേരും സുരക്ഷിതരാണ്.

ജീവനക്കാര്‍ക്ക് ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും ചരക്കുകപ്പലിനെ നീരീക്ഷിച്ച് കടലില്‍ തന്നെ തുടരുകയാണ്. അതേസമയം കടലില്‍ വീണ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ അടക്കമുള്ള തീരമേഖലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

MSC Elsa
അപകടത്തിൽപ്പെട്ട എംഎസ്‌സി എല്‍സ 3

ഫിലിപ്പീന്‍സുകാരായ 20 പേരാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍. കപ്പലിന്റെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. യുക്രൈനില്‍ നിന്നുളള രണ്ടുപേര്‍, ജോര്‍ജിയയില്‍ നിന്നുളള ഒരാള്‍ എന്നിങ്ങനെയാണ് കപ്പലിലെ മറ്റ് ജീവനക്കാര്‍. മറൈന്‍ ഗ്യാസ് യില്‍, വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ എന്നിവയാണ് കണ്ടെയ്നറുകളില്‍ ഉളളതെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.

Content highlights: MSC Elsa 3 ship which accident in Arabian sea safe

dot image
To advertise here,contact us
dot image