
Jun 10, 2025
08:59 AM
ആലപ്പുഴ: 1989ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ പ്രസംഗത്തിൽ പ്രതികരിച്ച് അന്നത്തെ സിപിഐഎം സ്ഥാനാർത്ഥി കെ വി ദേവദാസ്. സുധാകരന്റെ പ്രസംഗം കേട്ടത് അത്ഭുതത്തോടെയാണെന്നും എന്ത് കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്നും കെ വി ദേവദാസ് പറഞ്ഞു. അന്ന് എൽഡിഎഫിന്‍റെ പാർലമെന്റ് തിരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്നു സുധാകരൻ. എന്നാൽ ഇത്തരമൊരു സംഭവം ആരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ വി ദേവദാസ് വ്യക്തമാക്കി. മികച്ച സംഘാടകനായിരുന്നു ജി സുധാകരൻ. അതിനാൽ ജി സുധാകരൻ ഇങ്ങനെ ഒരു പ്രവർത്തിക്ക് കൂട്ടുനിൽക്കും എന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ കാലത്ത് സർവീസ് സംഘടനകൾ തന്റെ ഇടം വലം കൈകൾ ആയിരുന്നു. അതിനാൽ തനിക്കെതിരായി സർവീസ് സംഘടനകൾ വോട്ടു ചെയ്യും എന്ന് വിശ്വസിക്കുന്നില്ലെന്നും കെവി ദേവദാസ് കൂട്ടിച്ചേർത്തു. എൻജിഒ യൂണിയനിലെ എല്ലാവരും തനിക്ക് വോട്ട് ചെയ്തിരുന്നില്ല എന്ന ജി സുധാകരന്റെ പരാമർശം വാസ്തവമല്ല എന്നും അദ്ദേഹം പറഞ്ഞു. 36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി തപാൽ വോട്ട് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജി സുധാകരൻ നടത്തിയിരിക്കുന്നത്.
വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം.
Content Highlights: KV Devadas responds to G Sudhakaran's controversial speech