ചതിയില്‍ വഞ്ചന; ഷീല സണ്ണിയെ കുടുക്കാന്‍ നോക്കിയവരെ ചതിച്ച് ആഫ്രിക്കക്കാരന്‍, അത് ഭാഗ്യമായി ഭവിച്ചു

കാക്കനാട്ടെ അനലറ്റിക്കല്‍ ലാബിലെ രാസപരിശോധനാഫലം നെഗറ്റീവായതോടെ ഷീല കേസില്‍ നിന്ന് കുറ്റവിമുക്തയാവുകയും ചെയ്തു.

dot image

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ നിന്ന് രക്ഷിച്ചത് ആഫ്രിക്കക്കാരന്റെ ചതി. ഷീലയെ കുടുക്കാനായി യഥാര്‍ത്ഥ എല്‍എസ്ഡി സ്റ്റാമ്പ് വാങ്ങാനാണ് മരുമകളുടെ സഹോദരി ലിവിയയും സുഹൃത്ത് നാരായണ ദാസും തീരുമാനിച്ചിരുന്നത്. ബെംഗളൂരുവിലുളള ആഫ്രിക്കക്കാരനില്‍ നിന്ന് പതിനായിരം രൂപ കൊടുത്ത് ഇവര്‍ എല്‍എസ്ഡി സ്റ്റാമ്പ് വാങ്ങിയത് ഷീലയെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ ഇവിടെ ഷീലയ്ക്ക് തുണയായത് ആഫ്രിക്കക്കാരന്റെ ചതിയാണ്. ഒറിജിനല്‍ സ്റ്റാമ്പാണെന്ന് പറഞ്ഞ് ആഫ്രിക്കക്കാരന്‍ ലിവിയയ്ക്ക് നല്‍കിയത് വ്യാജ സ്റ്റാമ്പായിരുന്നു. കാക്കനാട്ടെ അനലറ്റിക്കല്‍ ലാബിലെ രാസപരിശോധനാഫലം നെഗറ്റീവായതോടെ ഷീല കേസില്‍ നിന്ന് കുറ്റവിമുക്തയാവുകയും ചെയ്തു.

ലിവിയയ്ക്ക് ആഫ്രിക്കക്കാരന്‍ നല്‍കിയത് വ്യാജ എല്‍എസ്ഡി സ്റ്റാമ്പാണെന്ന് മനസിലായത് രാസപരിശോധനാഫലം വന്നതിനു ശേഷമാണെന്ന് പ്രതി നാരായണദാസ് പൊലീസിന് മൊഴി നല്‍കി. യഥാര്‍ത്ഥ സ്റ്റാമ്പായിരുന്നു കൈമാറിയിരുന്നതെങ്കില്‍ ഷീലയുടെ നിരപരാധിത്വം തെളിയിക്കുക എളുപ്പമാകുമായിരുന്നില്ല. സ്റ്റാമ്പ് ശരിയായി സൂക്ഷിച്ചില്ലെങ്കിലും പരിശോധനാഫലം നെഗറ്റീവാകും. ആഫ്രിക്കക്കാരന്റെ ചതിയോ പ്രതികളുടെ അശ്രദ്ധയോ ആകാം ഷീലയ്ക്ക് തുണയായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

2023 ഫെബ്രുവരി 27-നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് സംഘം പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ വ്യാജ എല്‍എസ്ഡി സ്റ്റാമ്പുകളാണ് പിടികൂടിയതെന്ന് പിന്നീട് പരിശോധനാ ഫലത്തില്‍ തെളിഞ്ഞു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 72 ദിവസമാണ് ഷീല ജയിലില്‍ കിടന്നത്. എക്‌സൈസിന് വ്യാജ വിവരം നല്‍കിയത് മരുമകള്‍ ലിജിയുടെ സഹോദരി ലിവിയയും സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശി നാരായണദാസുമാണെന്ന് പൊലീസ് കണ്ടെത്തി.

ലിവിയയാണ് കേസിലെ മുഖ്യപ്രതി. ഇവര്‍ നിലവില്‍ ദുബായിലാണ്. ലിവിയയെ പിടികൂടാനായി സി ബി ഐ മുഖേന ഇന്റര്‍പോളിന്റെ സഹായം തേടും. ഷീലയുടെ ബാഗിലും സ്‌കൂട്ടറിലും സ്റ്റാമ്പ് വെച്ചത് ലിവിയയാണ്. അമ്മായിയമ്മയെ കുടുക്കാന്‍ മരുമകളും സഹോദരിയും ശ്രമിച്ചതാണ് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഷീലയുടെ മരുമകള്‍ ലിജിയെ അടുത്തയാഴ്ച്ച ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Content Highlights: sheela sunny fake drug case african native's fake stamp helped her release

dot image
To advertise here,contact us
dot image