
May 27, 2025
06:36 PM
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതി വിധി സ്വാഗതം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ജോണ്‍സണ്‍. പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചു. വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിത്. രാത്രിയും പകലെന്ന പോലെ ജോലി ചെയ്താണ് അന്വേഷണം നടത്തിയതെന്ന് ജോണ്‍സണ്‍ പറഞ്ഞു.
പല തവണ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഗ്രീഷ്മ നടത്തിയിരുന്നു. ആദ്യത്തെ കുറ്റകൃത്യമല്ല. പലതും പരാജയപ്പെട്ടിട്ട് അവസാനം വിജയിച്ചതാണ് കഷായം കൊടുത്ത് കൊല്ലുകയെന്നത്. എങ്ങനെ അന്വേഷണത്തെ വഴി തിരിച്ചുവിടണം എന്നത് ആലോചിച്ച് തീരുമാനിച്ചുറപ്പിച്ചിരുന്നു.
ക്രിമിനല്‍ ആയിട്ടുള്ള വ്യക്തി പദ്ധതിയിടുന്നത് പോലെയാണ് ക്രൈം ചെയ്തത്. ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ന്യായീകരണം തള്ളി കോടതി നിരീക്ഷണം പ്രസക്തമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രാണനെപ്പോലെ സ്‌നേഹിച്ചവള്‍ക്ക് പകുത്തു നല്‍കിയ കരള്‍ അവള്‍ തന്നെ പകര്‍ന്നുനല്‍കിയ വിഷം കുടിച്ച് വെന്തു വെണ്ണീരായി പോയ അവസ്ഥയിലും ഷാരോണ്‍ തള്ളി പറയാന്‍ തയ്യാറായിട്ടില്ല. ആത്മാര്‍ത്ഥമായ പ്രണയം ഉള്ളതിനാല്‍ തള്ളി പറയാന്‍ ഷാരോണ്‍ തയ്യാറായില്ല. മറ്റുനിയമവശങ്ങള്‍ പരിശോധിച്ച് പ്രതിഭാഗം അപ്പീല്‍ പോയേക്കാം.
പാരസറ്റമോള്‍ മാത്രമല്ല, മറ്റുഗുളികകളും കൊടുത്താല്‍ ആന്തരികാവയവത്തെ എങ്ങനെ ബാധിക്കുമെന്നതെല്ലാം ഗ്രീഷ്മ പഠിച്ചു. സ്ലോ പോയിസന്‍ ആയിരുന്നു പ്രതി ആലോചിച്ചത്. പിന്നീടാണ് പാരകിറ്റ് എന്ന കളനാശിനിയിലേക്ക് എത്തുന്നത്. അങ്ങനെയാണ് കഷായത്തില്‍ കലക്കുന്നത്. കയ്പ്പുള്ളതിനാല്‍ ചാലഞ്ചാക്കി അത് കുടിപ്പിക്കുകയായിരുന്നു. ബൈക്ക് ഇല്ലാത്തതിനാല്‍ മടിച്ചുനിന്ന ഷാരോണിനെ നിര്‍ബന്ധിച്ച് എത്തിക്കുകയായിരുന്നു. അതിന്റെ ഡിജിറ്റല്‍ തെളിവ് ഹാജരാക്കി. പ്രായം പരിഗണിക്കാനാവില്ല. രണ്ടുപേര്‍ക്കും സമപ്രായമാണ്. പ്രായം കുറവായതിനാല്‍ നിഷ്ഠൂരമായ കൊലപാതകത്തെ അംഗീകരിക്കാനാകില്ലെന്ന കോടതി വിധിയിലെ പരാമർശവും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവർത്തിച്ചു.
Content Highlights: DYSP Johnson Reaction over sharon case verdict