
May 30, 2025
03:09 AM
തിരുവനന്തപുരം: സ്‌കൂൾ കായികമേള അലങ്കോലപ്പെടുത്തുന്നവരെ വരും വർഷങ്ങളിൽ വിലക്കുന്നത് പരിശോധിക്കാൻ സർക്കാർ. നവംബറിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേള സമാപനച്ചടങ്ങിൽ പോയിന്റ് തർക്കത്തെച്ചൊല്ലി വിദ്യാർത്ഥികളും പൊലീസുമായി സംഘർഷം ഉണ്ടായ പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരത്തിലൊരു സാധ്യത പരിശോധിക്കുന്നത്.
സ്കൂൾ കായികമേള സമാപനത്തിലെ സംഘർഷത്തിൽ ചില അധ്യാപകർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. നാവാമുകുന്ദ സ്കൂളിലെ മൂന്ന് അധ്യാപകർക്കെതിരെയും മാർ ബേസിൽ സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെയുമാണ് നടപടിക്ക് ശുപാർശ. ഇവരെ വിലക്കിയേക്കാനും സാധ്യതയുണ്ട്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപകർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാനും
അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
രണ്ടും മൂന്നും സ്ഥാനത്തുവന്ന സ്‌കൂളിനെ തഴഞ്ഞ് മറ്റൊരു സ്‌കൂളിന് ട്രോഫി നല്‍കി എന്നാരോപിച്ചായിരുന്നു വിദ്യാർത്ഥികൾ സമാപനച്ചടങ്ങിൽ രംഗത്തെത്തിയത്. മികച്ച സ്‌കൂളുകളുടെ വിഭാഗത്തില്‍ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളില്‍ 44 പോയിന്റോടെ തിരുനാവായ നവാമുകുന്ദ എച്ച് എസ് എസ് രണ്ടാം സ്ഥാനത്തെത്തി. 43 പോയിന്റോടെ കോതമംഗലം മാര്‍ ബേസില്‍ മൂന്നാം സ്ഥാനത്തുമെത്തി. എന്നാല്‍ ഇവര്‍ക്ക് പകരം സ്‌പോര്‍ട്‌സ് സ്‌കൂളായ ജി വി രാജയെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ടാം സ്ഥാനം നല്‍കിയെന്നായിരുന്നു ആരോപണം.
Content Highlights: Protesting teachers at sports meet may face ban