'ഒരു കുബേരൻ്റെ മന്ത്രിമോഹ ബാധ്യത എൽഡിഎഫ് ഏറ്റെടുക്കേണ്ട'; എൻസിപി മന്ത്രിതർക്കത്തിൽ വെള്ളാപ്പള്ളി

'ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടിയായി എൻസിപി മാറി'

'ഒരു കുബേരൻ്റെ മന്ത്രിമോഹ ബാധ്യത എൽഡിഎഫ് ഏറ്റെടുക്കേണ്ട'; എൻസിപി മന്ത്രിതർക്കത്തിൽ വെള്ളാപ്പള്ളി
dot image

ആലപ്പുഴ: മന്ത്രിതർക്കം മൂലം വിഭാഗീയത രൂക്ഷമായ എൻസിപിയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. കുട്ടനാട് മണ്ഡലം എൻസിപിക്ക് നൽകിയത് അക്ഷന്തവ്യമായ അപരാധമെന്നും ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടിയായി എൻസിപി മാറിയെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു.

മന്ത്രി പദവിക്കായി തോമസ് കെ തോമസിന്റെയും പിസി ചാക്കോയുടെയും ശ്രമങ്ങൾ കണ്ട് കേരളം ചിരിക്കുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.എ കെ ശശീന്ദ്രൻ ജനപിന്തുണയുള്ള ആളാണ്. തോമസ് കെ തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. ഒരു കുബേരന്റെ മന്ത്രി മോഹം പൂർത്തീകരിക്കേണ്ട ബാധ്യത എൽഡിഎഫിന് ഇല്ലായെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. കുട്ടനാട് മണ്ഡലം തറവാട്ടുവക എന്ന് കരുതുന്ന ആളാണ് തോമസ് കെ തോമസെന്നും ഇടതുമുന്നണിയോടുള്ള സ്നേഹം കാരണമാണ് അദ്ദേഹം കുട്ടനാട്ടിൽ വിജയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, മന്ത്രിമാറ്റ തർക്കത്തിൽ എൻസിപിയിൽ മഞ്ഞുരുകുന്നുവെന്ന സൂചനകൾ നൽകി യോജിച്ച് നീങ്ങാൻ തീരുമാനിച്ച് എ കെ ശശീന്ദ്രനും തോമസ് കെ തോമസും. ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇരുവരുടെയും തീരുമാനം. അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് ഒരുമിച്ച് നീങ്ങാനാണ് നീക്കം. ഇതോടെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള എ കെ ശശീന്ദ്രൻ-തോമസ് കെ തോമസ് തർക്കം തീരുന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നലെ തിരുവനന്തപുരത്തായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. രണ്ട് വട്ടമാണ് ഇവ‍ർ തമ്മിലുള്ള ചർച്ചകൾ നടന്നത്. ഇവരുടെ നീക്കത്തിന് എൽഡിഎഫിൻ്റെ പിന്തുണയുണ്ട്.

മന്ത്രി സ്ഥാനത്തെ ചൊല്ലി നേരത്തെ എൻസിപിയിൽ ത‍ർക്കം രൂക്ഷമായിരുന്നു. എ കെ ശശീന്ദ്രനോട് മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ ശരദ് പവാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ ഒരു ആവശ്യം ശരദ് പവാർ ഉന്നയിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യമില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: Vellapally against NCP and Thomas K Thomas

dot image
To advertise here,contact us
dot image