ശബരിമലയിലെ തിരക്കും പ്രശ്നങ്ങളും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നാഥനില്ലാ കളരി ആയതും ശബരിമല മുന്നൊരുക്കങ്ങളെ ബാധിച്ചു

dot image

തിരുവനന്തപുരം: ശബരിമലയിൽ വർദ്ധിച്ചു വരുന്ന തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രതിസന്ധിയാണ്.15 മുതൽ 20 മണിക്കൂർ വരെയാണ് പമ്പ മുതൽ സന്നിധാനം വരെയുള്ള ക്യൂ. ഹൈക്കോടതി നിർദേശിച്ച മാർഗനിർദേശങ്ങളിൽ പലതും ശബരിമലയിൽ നടപ്പാക്കിയിട്ടില്ലെന്നും വി ഡി സതീശൻ കത്തിൽ പറയുന്നു.

ശബരിമലയിലെ തിരക്കിൽ 12 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചിട്ടും സർക്കാരിൽ നിന്ന് ഒരു നടപടിയുമില്ല. ശബരിമലയിൽ വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാരിനായില്ല. ഈ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് ദിനംപ്രതി വർദ്ധിച്ചു വരികയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. തുടർച്ചയായ അവധി ദിവസങ്ങൾ കൂടി വന്നതോടെ ശബരിമലയിലെ തിരക്ക് നിയന്ത്രണാതീതമാണ്.

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് 15 മുതൽ 20 മണിക്കൂർ വരെ ക്യൂവാണ്. ഭക്തർക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. 12 വയസ്സുകാരി കഴിഞ്ഞ ദിവസം അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവവും ഉണ്ടായി. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ഹൈക്കോടതി ആവർത്തിക്കുന്നുണ്ടെങ്കിലും സർക്കാർ അനങ്ങുന്നില്ല.

ശബരിമല ദര്ശനം ഒരു മണിക്കൂര് വര്ധിപ്പിക്കും; വൈകീട്ട് മൂന്നിന് നട തുറക്കും

ആവശ്യത്തിന് പൊലീസിനെ ശബരിമലയിൽ വിന്യസിച്ചിട്ടില്ല എന്ന് ഭക്തർ തന്നെ പരാതിപ്പെടുന്നു. തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നാഥനില്ലാ കളരി ആയതും ശബരിമല മുന്നൊരുക്കങ്ങളെ ബാധിച്ചു. കാര്യമായ അവലോകന യോഗങ്ങൾ നടന്നിട്ടില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള സുരക്ഷാ ഒരുക്കത്തിന്റെ പത്തിലൊന്ന് ശ്രദ്ധ പോലും ശബരിമലയുടെ കാര്യത്തിൽ പൊലീസ് കാണിക്കുന്നില്ല എന്നത് ദുഃഖകരമാണ്.

പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കങ്ങളും തീർഥാടന കാലത്തെ ദോഷകരമായി ബാധിക്കുന്നു. പമ്പ മുതൽ സന്നിധാനം വരെ മതിയായ ശൗചാലയങ്ങൾ ഇല്ല. എന്തെങ്കിലും ആവശ്യം ഉണ്ടായാൽ മതിയായ ആംബുലൻസ് സർവീസും ഒരുക്കിയിട്ടില്ല. ഹൈക്കോടതി നിർദേശിച്ച പല മാർഗനിർദ്ദേശങ്ങളും ശബരിമലയിൽ നടപ്പായിട്ടില്ല.

പ്രത്യേകം ക്യൂ കോപ്ലക്സ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിൽ ദേവസ്വം ബോർഡും പൊലീസും പരാജയപ്പെട്ടിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനം പരിതാപകരമാണ്. ഈ സ്ഥിതി തുടർന്നാൽ ശബരിമലയിൽ ഭക്തർക്ക് കടുത്ത പ്രതിസന്ധിയുണ്ടാകും. ഈ വിഷയം സർക്കാർ അതീവ ഗൗരവത്തോടെ കാണണം. അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നു.

dot image
To advertise here,contact us
dot image