
തിരുവനന്തപുരം: കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം നീട്ടി. വാഹനം വാങ്ങൽ , ഓഫീസ് മോടിപിടിപ്പിക്കൽ, ഫർണിച്ചർ വാങ്ങൽ തുടങ്ങിയ ചെലവുകൾക്കുളള നിയന്ത്രണമാണ് നീട്ടിയത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് നിയന്ത്രണം നീട്ടിയത്. ഒരു വർഷത്തേക്കാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.കേരളീയത്തെ കുറിച്ച് പറയുന്നതിനിടെയാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. കേന്ദ്ര നിലപാട് കാരണം സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഈ പ്രതിസന്ധിയിലും ക്ഷേമ പദ്ധതികളിൽ നിന്ന് അണുവിട പിന്മാറില്ല. പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
കെഎസ്ആര്‍ടിസി പ്രതിസന്ധി: സെമിനാറോ കോടതിയോ പ്രധാനം? ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്ശനംഇതിന് പുറമെ, കെഎസ്ആർടിസി പെൻഷൻ വിതരണത്തിലെ പ്രതിസന്ധിയിൽ വാദം കേൾക്കെ ഹൈക്കോടതിയിൽ ഹാജരായ ചീഫ് സെക്രട്ടറിയും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കോടതിയിൽ അറിയിച്ചിരുന്നു.
സാധാരണക്കാരന്റെ ആശ്രയമായ മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം തുടരുകയാണ്. വിലകുറച്ച് വിൽക്കുന്ന 13 ഇനം സാധനങ്ങളില്ലാതെ സപ്ലൈകോയിലെ ഷെൽഫുകൾ ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി. പൊതുവിപണിയിൽ വൻവിലയുള്ള സാധനങ്ങൾ തേടി സപ്ലൈകോയിലെത്തുന്ന സാധാരണക്കാർ നിരാശരായാണ് മടങ്ങുന്നത്. ധനവകുപ്പ് പണമനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.