

വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പ്രകോപനപരമായ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോളൾഡ് ട്രംപ്. ഇറാനെതിരായ അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ ആക്രമണമെന്ന് അവകാശപ്പെട്ട് രണ്ട് എഐ വീഡിയോകളാണ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ ട്രംപ് പങ്കുവെച്ചത്. ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപില്‍ ബോംബാക്രമണം നടക്കുന്നതായി അവകാശപ്പെടുന്ന ദൃശ്യങ്ങളും ട്രംപ് പങ്കുവെച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം പലതവണ ട്രംപ് ഈ ദ്വീപ് പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഈ ദൃശ്യങ്ങളില്‍ എണ്ണ സംഭരണ ടാങ്കിലും എണ്ണക്കപ്പലിലും വന്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതും അതിന് മുകളിലൂടെ ഒരു വിമാനം പറക്കുന്നതും കാണിക്കുന്നുണ്ട്. കടലിടുക്കില്‍ കൂടുതല്‍ കടല്‍ മൈനുകള്‍ സ്ഥാപിക്കുന്നത് തടയുന്നതിനാണ് ആക്രമണമെന്ന് യുഎസ് അറിയിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ നീക്കം ചെയ്യുന്ന നടപടി പൂര്‍ത്തിയാക്കിയതായി അമേരിക്ക നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ഖാര്‍ഗ് ദ്വീപില്‍ അമേരിക്ക ആക്രമണം നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല. ട്രംപ് പങ്കുവെച്ച വീഡിയോ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതായിരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് ഇറാനെ ഭയപ്പെടുത്തുന്നതിനുള്ള ട്രംപിന്റെ ഒരു തന്ത്രമായിരിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കങ്ങള്‍ ട്രംപ് നേരത്തെയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അവയില്‍ പലതും യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതായിരുന്നു. അതേസമയം, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അമേരിക്കയുടെ സഖ്യരാജ്യമായ ജോര്‍ദാനിലെ രണ്ട് അമേരിക്കന്‍ സൈനിക വ്യോമതാവളങ്ങള്‍ക്കെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ചുവെന്നും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ദാന്‍ സൈന്യം എട്ട് മിസൈലുകള്‍ തടഞ്ഞതായി അറിയിച്ചു. പിന്നീട് യുഎഇയിലെ അല്‍ മിന്‍ഹാദ് എയര്‍ ബേസിലെ അമേരിക്കന്‍ സൈനികരെയും ലക്ഷ്യമിട്ടതായി ഇറാന്‍ അറിയിച്ചിട്ടുണ്ട്.
യുദ്ധം ഫെബ്രുവരി 28ന് ആരംഭിക്കുന്നതിന് മുമ്പ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഖാര്‍ഗ് ദ്വീപിലൂടെയായിരുന്നു. അതിനാല്‍ ഇറാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അതീവ പ്രാധാന്യമുള്ള ഒരു കേന്ദ്രമാണിത്. എന്നാല്‍ അമേരിക്കന്‍ നാവിക ഉപരോധം ഇറാന്റെ എണ്ണ കയറ്റുമതി ഗണ്യമായി കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ ഖാര്‍ഗ് ദ്വീപില്‍ വളരെ കുറച്ച് എണ്ണക്കപ്പലുകൾ മാത്രമാണ് എത്തിയതും. അതേസമയം, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഹോര്‍മുസ് കടലിടുക്ക് വഴി ഒമാന്‍ തീരത്തോട് ചേര്‍ന്നുള്ള മറ്റൊരു പാതയിലൂടെ കടന്നുപോകുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇറാന്‍ തീരത്തുനിന്ന് ഏകദേശം 26 കിലോമീറ്റര്‍ അകലെയാണ് ഖാര്‍ഗ് ദ്വീപ്. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ ഭാഗത്തുള്ള ഈ ദ്വീപ് ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഏകദേശം 483 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഇറാന്റെ പ്രധാന തീരപ്രദേശങ്ങളിലെ ആഴം കുറഞ്ഞ ജലത്തില്‍ എത്താന്‍ കഴിയാത്ത വലിയ എണ്ണക്കപ്പലുകള്‍ക്ക് പോലും ഇവിടെ ആഴമുള്ള വെള്ളത്തില്‍ നേരിട്ട് നങ്കൂരമിടാന്‍ കഴിയും. അതിനാല്‍ ഖാര്‍ഗ് ദ്വീപിന് നേരെയുള്ള ഏതൊരു ആക്രമണവും ഇറാന്റെ എണ്ണവ്യാപാരത്തെ ഗുരുതരമായി ബാധിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യും. ഒപെകിലെ മൂന്നാമത്തെ വലിയ എണ്ണ ഉല്‍പാദക രാജ്യമാണ് ഇറാന്‍.
Content Highlights: Trump shared AI-generated videos allegedly showing US attacks on Iran, including a supposed strike on the strategically vital Kharg Island, despite no confirmed reports of such an attack