

ന്യൂഡല്‍ഹി: വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. 15 പേർ മരിച്ചതായി വിവരം. വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമായിരുന്നു സംഭവം. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 'വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം നിരവധി ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ഒരു ബോട്ട് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മറിഞ്ഞു', എംബസി പ്രസ്താവനയില്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി. ദുരന്തബാധിത കുടുംബങ്ങളെ സഹായിക്കുന്നതിനും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനുമായി ഹോ ചി മിന്‍ സിറ്റിയിലും ഹനോയിയിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് എംബസി അറിയിച്ചു.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും സഹായത്തിനുമായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റിലും ഹാനോയിയിലെ ഇന്ത്യൻ എംബസിയിലുമാണ് ഹെൽപ് ലൈനുകൾ സജ്ജമാക്കിയത്.
ഹോ ചി മിൻ സിറ്റി കൺട്രോൾ റൂം നമ്പറുകൾ: 84-36-281-7930, 84-91-552-3714, 84-33-452-0414
ഹാനോയി എംബസി കൺട്രോൾ റൂം നമ്പർ: 84-91-308-9165
സഹായത്തിനും വിവരങ്ങൾക്കുമായി ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഇന്ത്യൻ മിഷൻ അറിയിച്ചു.
Content Highlights: Boat carrying several Indian tourists capsizes in Vietnam