

തെഹ്‌റാന്‍: വെടിനിര്‍ത്തല്‍ കരാറിന് പുതുക്കിയ നിർദേശങ്ങൾ യുഎസിന് കൈമാറി ഇറാൻ. പാകിസ്താന്‍ വഴിയാണ് ഇറാൻ നിർദേശങ്ങൾ കൈമാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണിത്. കരാറിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല അതിനിടെ ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ ട്രംപ് തള്ളി. നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞു. കരാർ നടപ്പിലാകുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ കപ്പലുകള്‍ക്കുള്ള ഉപരോധം തുടരുമെന്നുള്ള നിലപാടിലാണ് ട്രംപ്. ഇറാന്‍റെ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്നതോടെ രാജ്യത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് ട്രംപിൻ്റെ ലക്ഷ്യം. ഏപ്രില്‍ എട്ട് മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ട്. എന്നാല്‍ ഇറാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനുള്ള സൈനിക നടപടികളെക്കുറിച്ച് യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹോര്‍മൂസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ പലതവണ രംഗത്തെത്തിയിരുന്നു. ആണവ സംരക്ഷണത്തിലും ഹോര്‍മൂസ് കടലിടുക്കിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് ഇറാന്റെ നിലപാട്. കഴിഞ്ഞ ദിവസവും ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ആണവ ഊര്‍ജ്ജം സംരക്ഷിക്കുമെന്നും ഗള്‍ഫിലെ അമേരിക്കന്‍ സാന്നിധ്യം ഇല്ലാതാക്കുമെന്നുമാണ് അദേഹം പറഞ്ഞത്. യുഎസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ നേരിടാന്‍ ഇറാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights:Iran reportedly hands over revised ceasefire proposals to US