കാബൂളിലെ ആശുപത്രിക്ക് നേരെ പാക് ആക്രമണം; 400 മരണം, 250ലേറെ പേർക്ക് പരിക്ക്

2000 ബെഡ് സൗകര്യമുള്ള ആശുപത്രികെട്ടിടത്തിന് നേരെയാണ് പാക് ആക്രമണം

കാബൂളിലെ ആശുപത്രിക്ക് നേരെ പാക് ആക്രമണം; 400 മരണം, 250ലേറെ പേർക്ക് പരിക്ക്
dot image

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അധികൃതർ. കാബൂളിലെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 250ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു. 2000 ബെഡ് സൗകര്യമുള്ള ആശുപത്രി കെട്ടിടത്തിന് നേരെ രാത്രിയിലാണ് ആക്രമണമുണ്ടായത്.

അതേസമയം അഫ്ഗാനിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാരായ ജനങ്ങളെ ബാധിച്ചിട്ടില്ലെന്നുമാണ് പാകിസ്താന്റെ വിശദീകരണം. ആശുപത്രിയെ ലക്ഷ്യമിട്ടിട്ടില്ല, സിവിലിയൻസ് കൊല്ലപ്പെട്ടുവെന്ന അഫ്ഗാന്റെ വാദം അടിസ്ഥാനരഹിതമാണെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയിദി വ്യക്തമാക്കി. അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളും അവരെ പിന്തുണക്കുന്നതും അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതുമായ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് മൊഷറഫ് സയിദിയുടെ പ്രതികരണം.

ആക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ രംഗത്തുവന്നു. കാബൂളിലെ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണം വേദനിപ്പിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് റാഷിദ് ഖാൻ എക്‌സിൽ കുറിച്ചു. ജനങ്ങളെയും അവരുടെ വീടുകളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യം വെക്കുന്നത് യുദ്ധകുറ്റകൃത്യമാണ്. മനുഷ്യജീവിതങ്ങളോടുള്ള, പ്രത്യേകിച്ച് പുണ്യമാസമായ റമദാനിലെ ഈ ക്രൂരത വേദനാജനകവും ആശങ്കാജനകവുമാണ്. അത് ഭിന്നതയ്ക്കും വിദ്വേഷത്തിനും വഴിവെക്കുമെന്നും റാഷിദ് ഖാൻ പറഞ്ഞു.

Content Highlights: pakistan airstrike hits Afghanistan kabul rehab hospital death toll raised to 400

dot image
To advertise here,contact us
dot image