

ടെഹ്‌റാൻ: ഇറാനിൽ ഇസ്രയേൽ ആക്രമണം. രാജ്യ തലസ്ഥാനമായ ടെഹ്‌റാനിൽ മിസൈൽ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തുമാണ് നിരവധി തവണ സ്ഫോടനം നടന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്താണ് ആക്രമണമുണ്ടായത്. അമേരിക്കയും ഇസ്രയേലും സംയുക്തമായാണ് ഇറാനിൽ ആക്രമണം നടത്തിയത് എന്ന റിപ്പോർട്ടുകളുമുണ്ട്. ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. അതേസമയം ഇസ്രയേലിൽ രാജ്യമെമ്പാടും സൈറണുകൾ മുഴങ്ങുന്നതായി വിവരമുണ്ട്. ടെഹ്‌റാന്റെ പല ഭാഗങ്ങളിലും മൊബൈൽ ഫോൺ ആശയവിനിമയം തടസ്സപ്പെട്ടു. ഇന്റർനെറ്റും ഉടൻ തന്നെ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സെെനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി സ്ഥിരീകരിച്ച് ഇറാന്‍
അല്‍ ഉദൈദ് വ്യോമകേന്ദ്രം ഖത്തര്‍
അല്‍ സലേം വ്യോമകേന്ദ്രം കുവൈത്ത്
അല്‍ ദഫ്ര വ്യോമകേന്ദ്രം യുഎഇ
അഞ്ചാം അമേരിക്കന്‍ ബേസ് ബഹറൈന്‍
സൗദിയിലെ റിയാദിലും സ്‌ഫോടന ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട്.
ഇറാന്‍റെ അവശിഷ്ടങ്ങള്‍ പലയിടങ്ങളില്‍ പതിച്ചതായി ഇസ്രയേൽ
ഇറാന്റെ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഇസ്രയേലിന്റെ പലയിടങ്ങളില്‍ പതിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ തൊടുത്ത മിസൈലുകള്‍ തടഞ്ഞതായി ഖത്തര്‍
രാജ്യത്തെ ലക്ഷ്യംവെച്ച ഒന്നിലേറെ ആക്രമണങ്ങളെ തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം. ഖത്തറിലെത്തുന്നതിന് മുമ്പായി മിസെെലുകൾ തകർത്തതായാണ് ഔദ്യോഗിക വിവരം. അതിനിടെ ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയുടെ വ്യത്യസ്ത ഇടങ്ങളിൽ സ്ഫോടക ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.
അബുദാബി, മനാമ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട്.
'അമേരിക്ക് തനിനിറം കാണിച്ചു'; പ്രതികരിച്ച് റഷ്യ
ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക അവരുടെ തനിനിറം കാണിച്ചുവെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ.
വ്യോമപാത അടച്ച് ഗൾഫ് രാജ്യങ്ങൾ
ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളാണ് നിലവിൽ വ്യോമപാത അടച്ചത്
അബുദാബിയിലും സ്‌ഫോടനമെന്ന് അൽജസീറ റിപ്പോർട്ട്.
ബഹ്റൈനിൽ സ്ഫോടനം; ഖത്തറിൽ അതീവ ജാഗ്രത, ഗൾഫ് രാഷ്ട്രങ്ങളും ഭീതിയിൽ
ബഹ്‌റൈനിൽ സ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ. ആഭ്യന്തരമന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. ബഹ്‌റൈനിലെയും ഖത്തറിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്‍റെ നീക്കം. ഖത്തറിലെ യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ് എംബസി.
ഇസ്രായേലിനെതിരെ തിരിച്ചടിച്ച് ഇറാൻ
ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേലിനെതിരെ ഇറാന്റെ തിരിച്ചടി. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്.
ഇറാനുമേല്‍ നടത്തിയ ആക്രമണം തങ്ങളുടെ നിലനില്‍പ്പിന് മേലുള്ള ഭീഷണി ഇല്ലാതാക്കാനാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
'എന്റെ സഹോദരീ സഹോദരന്മാരേ, ഇസ്രായേൽ പൗരന്മാരേ, കുറച്ചു കാലം മുമ്പ്, ഇസ്രായേലും അമേരിക്കയും ഇറാനിലെ തീവ്രവാദ ഭരണകൂടം ഉയർത്തുന്ന അസ്തിത്വ ഭീഷണി ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. നമ്മുടെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ചരിത്രപരമായ നേതൃത്വത്തിന് ഞാൻ നന്ദി പറയുന്നു. 47 വർഷമായി, അയത്തുള്ള ഭരണകൂടം ഇസ്രയേലിനെയും അമേരിക്കയേയും ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നു. ഈ ഭീകര ഭരണകൂടം മുഴുവൻ മനുഷ്യരാശിയെയും ഭീഷണിപ്പെടുത്തുന്നു ആണവായുധങ്ങൾ കൈവശപ്പെടുത്തരുതെന്നും നെതന്യാഹു.
ആക്രമണം അമേരിക്കൻ ജനതയെ പ്രതിരോധിക്കാൻ-ട്രംപ്
ഇറാനെതിരായ ഇസ്രേയൽ ആക്രമണത്തിൽ അമേരിക്കയുടെ പങ്ക് സ്ഥിരീകരിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ഇറാനിയൻ ഭരണകൂടത്തിൻ്റെ ആസന്നമായ ഭീഷണികൾ ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാൻ്റെ ആണവ ആയുധം ഇല്ലാതാക്കാനാണ് നീക്കം. കുറച്ചുകാലമായി യുഎസ് സൈന്യത്തിൻ്റെ പ്രധാന യുദ്ധ കപ്പലുകൾ ഇറാനെ ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിചേർത്തു. നമ്മൾ അവരുടെ മിസൈലുകൾ നശിപ്പിക്കുകയും മിസൈൽ വ്യവസായം നിലംപരിശാക്കുകയും ചെയ്യും. അവരുടെ നാവികസേനയെ ഉന്മൂലനം ചെയ്യാൻ പോകുന്നുവെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
വ്യോമപാത അടച്ച് ഇറാനും ഇറാഖും
വ്യോമപാത അടച്ച് ഇറാൻ. മറ്റൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമപാത അടച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനെെസേഷൻ വക്താവ് അറിയിച്ചു.
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ വ്യോമപാത അടച്ചതായി ഇറാഖും അറിയിച്ചു.
ടെഹ്‌റാന്‍റെ പല ഭാഗങ്ങളിലും മൊബൈൽ ഫോൺ ആശയവിനിമയം തടസ്സപ്പെട്ടു. നിലവിൽ ഫോൺ കോളുകൾ സാധ്യമല്ലെന്നാണ് വിവരം. ഇന്റർനെറ്റും ഉടൻ തന്നെ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്.
ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം
ഇറാനെതിരെ നടത്തിയത് ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണമെന്ന് യുഎസ്.
ഇസ്രയേലിൽ ജാഗ്രത നിർദേശം
ഇസ്രയേലില്‍ വ്യാപകമായി സൈറണ്‍ മുഴങ്ങി. പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരാന്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ജാഗ്രത നിര്‍ദേശം. സ്‌കൂളുകളും ജോലി സ്ഥലങ്ങളും അടയ്ക്കാനും ഒത്തുകൂടലുകള്‍ ഒഴിവാക്കാനും നിര്‍ദേശം.
ടെഹ്റാനിൽ മിസെെൽ ആക്രമണം
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ മിസൈൽ ആക്രമണം. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായും മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.