ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റെന്ന് അമേരിക്കക്കാർ; സർവേ ഫലം പുറത്തുവിട്ട് യാഹൂ/യൂഗവ്

സർവേ പ്രകാരം ഡോണൾഡ് ട്രംപിനെ 40 ശതമാനം അമേരിക്കക്കാരും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നു

ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റെന്ന് അമേരിക്കക്കാർ; സർവേ ഫലം പുറത്തുവിട്ട്  യാഹൂ/യൂഗവ്
dot image

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നതായി കാണിക്കുന്ന സർവേ ഫലം പുറത്തുവിട്ട് യാഹൂ/യൂഗവ് (Yahoo/YouGov)സ‍ർവേ. സർവേ പ്രകാരം ഡോണൾഡ് ട്രംപിനെ 40 ശതമാനം അമേരിക്കക്കാരും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നു. ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും അദ്ദേഹത്തെ എതിർക്കുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലുമാണെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.

താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാർക്കെതിരായ അക്രമം, അധികാരമേറ്റതു മുതൽ ഉണ്ടായിട്ടുള്ള അതിക്രമങ്ങൾ തുടങ്ങിയവയെല്ലാം വലിയ വിമ‍ർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. മൂന്നിൽ ഒരാൾക്ക് മാത്രമാണ് ട്രംപിനോട് അനുകൂല നിലപാടുള്ളതെന്നാണ് റിപ്പോർട്ട്. 12 ശതമാനം പേർ ട്രംപിനെ മികച്ച നേതാവായി കരുതുന്നുണ്ട്. 21ശതമാനം പേ‍ർ ശരാശരിയേക്കാൾ മികച്ച നേതാവായി കാണുന്നു. മൊത്തത്തിൽ നോക്കിയാൽ 53 ശതമാനം അമേരിക്കക്കാരും ട്രംപിനെ ഏറ്റവും വിജയകരമല്ലാത്ത പ്രസിഡൻ്റുമാരിൽ ഒരാളായാണ് കാണുന്നത്.

വർദ്ധിച്ചു വരുന്ന വിമർശനങ്ങളും താഴുന്ന സപ്പോർട്ട് റേറ്റിങ്ങുകളും ട്രംപിനെയും അദേഹത്തിൻ്റെ അനുയായികളെയും പരിഭ്രാന്തരാക്കുന്നുണ്ടെന്നാണ് നിരീക്ഷർ ചൂണ്ടികാണിക്കുന്നത്. 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും കോൺഗ്രസിന്റെ സമ്പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുമെന്നും ട്രംപ് അനുയായികൾ ഭയക്കുന്നുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, വിമർശനങ്ങളെ നേരിടാനും വോട്ടർമാരെ ആകർഷിക്കാനും ട്രംപ് തന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മിനിസോട്ടയിൽ കുടിയേറ്റക്കാർക്കെതിരായ ക്രൂരമായ നടപടികൾ അവസാനിപ്പിച്ചതായും  ഡെമോക്രാറ്റിക് നിയന്ത്രിത നഗരങ്ങളിൽനിന്ന് നാഷണൽ ഗാർഡിനെ പിൻവലിച്ചതായും ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു.

എന്നിരുന്നാലും ഇതൊന്നും ഫലം കണ്ടില്ലെന്നാണ് നിലവിലെ സർവേ ഫലം വെളിപ്പെടുത്തുന്നത്. ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിടുമെന്നാണ് തുടർച്ചായായുള്ള സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ, യാഹൂ/യൂഗവ് സർവേയിൽ ട്രംപിന്റെ അംഗീകാര നിരക്ക് 38 ശതമാനം എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും എതിർപ്പ് 58% ശതമാനം എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും വ്യക്തമാക്കുന്നുണ്ട്.

ഇടക്കാല തെരഞ്ഞടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തോറ്റാൽ ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്ന് പാർട്ടി അനുയായികൾക്ക് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള സെനറ്റ് വന്നാൽ, ഭരണകൂടത്തിനുമേലുള്ള നിരീക്ഷണം തിരികെ വരും, ട്രംപിന്റെ പല അജണ്ടകളും ഇതോടെ അവസാനിക്കും.

Content Highlights: 40% of Americans consider Trump to be ‘worst’ president in history: Survey

dot image
To advertise here,contact us
dot image